പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ബോഡി ഷെയ്മിങ്. ശരീരഭാരം കൂടുന്നതിന്റെയും കുറയുന്നതിന്റെയും നിറത്തിന്റെയും ഒക്കെ പേരില്‍ പലരും ഈ ക്രൂര വിനോദത്തിന് ഇരയാകുന്നുണ്ട്. ബോഡി ഷെയ്മിങ്ങിനെ അതിജീവിച്ച് സമൂഹത്തില്‍ തലയുയര്‍ത്തി നിന്നവരില്‍ ഒരാളാണ് സന്ധ്യ രാധാകൃഷ്ണന്‍. ശരീര സൗന്ദര്യത്തെക്കുറിച്ചു സമൂഹം നിശ്ചയിക്കുന്ന അളവുകളെ മറികടന്ന് മോഡലിങ് രംഗത്തു സ്ഥാനമുറപ്പിച്ച ആളാണ് സന്ധ്യ. ഇപ്പോള്‍ താന്‍ നേരിടേണ്ടി വന്ന ദുഷ്‌കരമായ വഴികളെ കുറിച്ച് പറയുകയാണ് അവര്‍.
തമ്പാനൂര്‍ ഭാഗത്ത് ഈയിടെയായി കൊതുകു ശല്യം കൂടുതലാണല്ലോ’ എന്നൊരു ഫേസ്ബുക്ക് പോസ്റ്റ് കാണുന്നു. ‘ശരിയാണ് കൊതുകു ശല്യം കാരണം തമ്പാനൂര്‍ വഴി ബസില്‍ യാത്ര ചെയ്യുക പോലും പ്രയാസമാണ്’ എന്ന് സന്ധ്യ കമന്റിടുന്നു. എന്നാല്‍ സന്ധ്യയുടെ വാക്കുകള്‍ക്കു കിട്ടിയ മറുകമന്റ് ഇങ്ങനെയായിരുന്നു. ചേച്ചിയെ എങ്ങനെ കൊതുകു കടിക്കാനാണ്. കുത്തിയാല്‍ കൊതുകിന് കിട്ടാന്‍ എന്തെങ്കിലും വേണ്ടേ. സോഷ്യല്‍ മീഡിയയില്‍ തനിക്കുണ്ടായ ദുരനുഭവമാണ് സന്ധ്യ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്.
സന്ധ്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായ അപമാനം എന്നെ വല്ലാതെ വിഷമിപ്പിച്ചു. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഇത് ബോഡി ഷെയ്മിങ് ആണ് എന്ന കുറിപ്പ് ഫെയ്‌സ്ബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്തു. തമാശരൂപത്തില്‍ പറഞ്ഞാലും ബോഡി ഷെയ്മിങ് അല്ലാതാകുന്നില്ല എന്ന് ഞാന്‍ വ്യക്തമാക്കി. അതിനെ ഭൂരിഭാഗം പേരും എതിര്‍ക്കുകയാണ് അന്ന് ചെയ്തത്. ‘തമാശയായി എടുക്കണം’ എന്നായിരുന്നു പലരും പറഞ്ഞത്. ഒരുപാടുപേര്‍ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്തു പോയി.” ഇന്ന് കാര്യങ്ങള്‍ ഏറെ മാറി. എന്നാലും ബോഡി ഷെയ്മിങ് തനിക്ക് തുടര്‍ക്കഥയാണ്. ഞാന്‍ മെലിഞ്ഞിരിക്കുന്നത് അള്‍സറേറ്റീവ് കൊളൈറ്റിസ് എന്ന അസുഖം മൂലമാണ്. അതിനെക്കുറിച്ച് വിശദീകരിക്കെ ഒരാള്‍ ചോദിച്ചത് ‘ഈ അസുഖമുള്ളവര്‍ക്ക് സെക്‌സ് പറ്റുമോ’ എന്നായിരുന്നു, ‘ചികിത്സയുണ്ടോ, അസുഖത്തിന് കുറവുണ്ടോ’ എന്നൊന്നും അറിയേണ്ട. ‘മോഡലിങ്ങിന് അവസരം തരാം, അഡ്ജസ്റ്റ് ചെയ്യുമോ’ എന്ന് ചോദിച്ചയാള്‍ക്കെതിരേ ഞാന്‍ കേസ് കൊടുത്തു. ഇതറിഞ്ഞ് മറ്റൊരാള്‍ പറഞ്ഞത് ‘നിന്നെപ്പോലുള്ളവരോടും ഇതൊക്കെ ചോദിക്കാന്‍ ആളുണ്ടോ’ എന്നായിരുന്നു.
ഒരു വ്യക്തിയെ കാണുമ്പോള്‍ മെലിഞ്ഞു പോയല്ലോ, തടിവച്ചല്ലോ എന്നൊക്കെ പറയുന്നതിന് പകരം. എന്തൊക്കെയുണ്ട് വിശേഷം, സുഖമല്ലേ എന്നൊക്കെ ചോദിക്കാന്‍ നമ്മളിനി എന്നാണ് പഠിക്കുക ?” ഏതു തരം ശരീരപ്രകൃതമുള്ളവരായാലും നമുക്ക് വിജയിക്കാനും സന്തോഷിക്കാനും കഴിയും. ആത്മവിശ്വാസവും ജീവിക്കാനുള്ള വാശിയും കൈമുതലായുണ്ടെങ്കില്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. ചെറുതായിരിക്കുമ്പോള്‍ മുതല്‍ ഞാന്‍ നന്നേ മെലിഞ്ഞ പ്രകൃതക്കാരിയായിരുന്നു. ചേച്ചി സിന്ധുവും അനിയന്‍ സന്ദീപും സാധാരണ ശരീരപ്രകൃതമുള്ളവര്‍. അച്ഛന്‍ രാധാകൃഷ്ണനും അമ്മ ജെസ്സിക്കുമൊപ്പം പല തവണ ഡോക്ടറെ കണ്ടെങ്കിലും ‘നന്നായി ഭക്ഷണം കഴിച്ചാല്‍ മതി’ എന്ന ഉപദേശമാണ് കിട്ടിയത്. കോളജ് കാലത്താണല്ലോ ശരീര പ്രകൃതത്തെക്കുറിച്ച് ഏറെ ശ്രദ്ധാലുവാകുന്നത്. വിശപ്പില്ലെങ്കിലും വണ്ണം വയ്ക്കണം എന്നു വിചാരിച്ച് രണ്ടു മൂന്നും ഗ്ലാസ് പാലൊക്കെ കു ടിക്കുമായിരുന്നു. ലേഹ്യങ്ങള്‍ കഴിക്കുകയും ജിമ്മില്‍ പോകുകയും ചെയ്തു. എന്നിട്ടും ഭാരം കൂടിയില്ല. കോളജില്‍ പ ലരും സഹതാപത്തോടെ നോക്കുന്നത് സഹിക്കാനാകില്ലായിരുന്നു. അതുകൊണ്ട് പ്രകൃതത്തെ മറയ്ക്കുന്ന, ഫാഷനബിള്‍ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിച്ചു.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ ബിഎസ്സി ബോട്ടണി പഠനം കഴിഞ്ഞയുടന്‍ ടെക്‌നോപാര്‍ക്കില്‍ യുഎസ്ടി ഗ്ലോബല്‍ എന്ന സ്ഥാപനത്തില്‍ ജോലി കിട്ടി. ഡാറ്റാ എന്‍ട്രിയില്‍ നിന്ന് മൂന്നു മാസത്തിനുള്ളില്‍ എച്ച് ആര്‍ അഡ്മിനിസ്‌ട്രേറ്ററായി. പിന്നീട് ഡിസ്റ്റന്‍ഡ് എഡ്യൂക്കേഷന്‍ വഴി എംബിഎ നേടി. ആ സമയത്താണ് കൂടെ ജോലി ചെയ്യുന്ന ആള്‍ വിവാഹം ആലോചിക്കുന്നത്. കല്യാണത്തോട് അടുത്തപ്പോള്‍, മെലിഞ്ഞിരിക്കുന്ന കുട്ടിയെ വേണ്ട എന്നായി വീട്ടുകാര്‍. കല്യാണം മുടങ്ങിയത് എന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. മെലിഞ്ഞിരിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാനായി പല ആശുപത്രികളിലും പോയി. ഫലമുണ്ടായില്ല. മനസിലെ വിഷാദം മറ്റുള്ളവരുമായി തര്‍ക്കങ്ങള്‍ക്കും അകല്‍ച്ചയ്ക്കും വഴി വച്ചു. വീട്ടുകാരോട് പോലും അകന്നു.
ഈ സമയത്ത് പൊക്കവും വണ്ണവും പ്രശ്‌നമല്ലാത്ത വരനെ വേണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ വിവാഹ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തു. സുമനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. പരിചയം ഫേസ്ബുക്ക് സൗഹൃദമായിരിക്കുമ്പോള്‍ എനിക്ക് വയറ്റില്‍ നിന്ന് രക്തസ്രാവമുണ്ടായി. കാന്‍സറായിരിക്കുമോ എന്നായിരുന്നു ചിന്ത. പരിശോധനയുടെ റിസല്‍റ്റ് വന്നിട്ട് വിവാഹത്തെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നു സുമനോട് പറഞ്ഞു. ‘ആശുപത്രിയില്‍ പോയി പരിശോധിക്കൂ’ എന്നു മാത്രമാണ് സുമന്‍ പറഞ്ഞത്. കുടലിന്റെ മൂന്നു പാളികളില്‍ ഒരു പാളിയെ ബാധിക്കുന്ന അള്‍സറൈറ്റീവ് കൊളൈറ്റിസ് എന്ന രോഗമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. തുടക്കത്തിലൊന്നും രോഗം സൂചനകള്‍ തരില്ല. രോഗം കൂടുതല്‍ ഭാഗത്തേക്ക് പടരാതെ ആജീവനാന്തം മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുകയാണ് ഏക പോംവഴി. മെലിഞ്ഞിരിക്കുന്നതിനും കാരണം ഇതാണ് എന്നു മനസ്സിലായി. വിവാഹത്തില്‍ നിന്നു പിന്മാറും എന്നു കരുതിയെങ്കിലും സുമന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. വിവാഹശേഷം തിരുവനന്തപുരത്തു നിന്ന് കൊടുങ്ങല്ലൂരെത്തി. സുമന്‍ ഏറെ ശ്രദ്ധയോടെയാണ് എന്റെ കാര്യങ്ങള്‍ നോക്കുന്നത്. സ്‌നേഹമുള്ള ഒരാളെ കൂട്ടു കിട്ടിയതാണ് എന്റെ രോഗത്തെ കുറച്ചതും വിജയത്തിലേക്ക് നയിച്ചതും.