ഒരുപാട് പെറ്റു കൂട്ടിയ പെണ്ണുങ്ങള്‍ വയറില്‍ കത്തി വെക്കുന്നതെന്തോ പാപമായിട്ടാണ് പറഞ്ഞു തന്നിരുന്നത്, ഷിഫാനയുടെ കുറിപ്പ്

ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് ശ്രദ്ധേയയായ യുവതിയാണ് ഷിഫാന. ഈ പരിപാടിയിലെ ഒരു വീഡിയോ പങ്കുവെച്ച് അമ്മയായ നിമിഷത്തെ കുറിച്ച് വികാരനിര്‍ഭരമായി പറഞ്ഞു കൊണ്ട് ഷിഫാന കുറിച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം മകന്‍ ജനിച്ചതാണെന്ന് അവര്‍ പറയുന്നു. എന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് കുഞ്ഞ് ജനിച്ചത്. സിസേറിയനായിരുന്നു. ഡെലിവറിയ്ക്ക് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അതിനായി ഒരുപാട് ഹോസ്പിറ്റലുകളിലൊക്കെ നടന്നിട്ടുണ്ട്. സിസേറിയന്‍ കഴിഞ്ഞ് മകനെ കൈയ്യില്‍ കിട്ടിയപ്പോഴാണ് ഒരുപാട് സന്തോഷിച്ചത്.- ഷിഫാന പറഞ്ഞു.

ഞാനൊരു അബോധാവസ്ഥയിലാണ് അവനെ കണ്ടത്. പക്ഷേ ആ വേദനയ്ക്കിടയിലും നമ്മള്‍ അനുഭവിക്കുന്ന ആ സന്തോഷം എത്ര ശ്രമിച്ചാലും പറഞ്ഞറിയിക്കാനാവില്ല. സിസേറിയന്റെ വേദന എനിക്ക് പതിനഞ്ച് ദിവസത്തോളം നീണ്ടു നിന്നിരുന്നു. ആ വേദനയ്ക്കിടയിലും ആ മുഖം കാണുമ്പോള്‍ വേദന ഞാന്‍ മറന്നിരുന്നു. അതൊരു അനുഭൂതിയായിരുന്നു. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് ഷിഫാന ഷോയില്‍ ശ്രീകണ്ഠന്‍ നായരോട് പറഞ്ഞിരുന്നു. ഈ വീഡിയോയാണ് ഷിഫാന പങ്കുവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഷിഫാന കുറിച്ചിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ്. ഏതൊരു സ്ത്രീയും ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷം താനൊരു അമ്മയാകുമ്പോഴാണ്. അനസ്‌തേഷ്യയുടെ മയക്കം വിട്ടു മാറിയപ്പോള്‍ ശരീരം രണ്ടായി പിളരുന്ന വേദനയായിരുന്നു. അത് വരെ കാര്യമായി വീണൊന്നു മുറിവ് പോലും പറ്റാത്തവളാണ്. ശരീരമനക്കാന്‍ പോലും പറ്റാതെ കിടക്കുന്നത്. -ഷിഫാന കുറിച്ചു.

മാസങ്ങളോളം വീര്‍ത്ത വയറില്‍ തലോടി തലോടി കാറ്റൊഴിഞ്ഞ ബലൂണ് പോലെ അടി വയറ്റില്‍ തുന്നുമായി കിടക്കുന്ന എന്റെ പ്രിയപ്പെട്ട മകനെ ചുമന്ന വയറിനോട്,എന്റെ ഗര്‍ഭ പാത്രത്തോട്, എനിക്കപ്പോള്‍ ബഹുമാനം തോന്നി. സ്ത്രീ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടേണ്ടതും നമ്മളൊക്കെ കൊറെ കാലം കിടന്നിറങ്ങി പോന്ന ആ അവയവത്തെയാണ്. പ്രസവിച്ചാല്‍ മതിയെന്നും പറഞ്ഞു മൂന്നു ദിവസത്തെ കാത്തിരിപ്പായിരുന്നു. പക്ഷെ.. വെള്ളക്കുറവും കുഞ്ഞിന്റെ ഭാരക്കൂടുതലും ആ ആഗ്രഹത്തെ വെറും മോഹമാക്കി മാറ്റി. വേദനയില്ലാത്ത ഒരു സംഭവാണ് സിസേറിയന്‍ എന്ന് മാത്രേ അറിവുണ്ടായിരുന്നൊള്ളു. അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം.. ഒരുപാട് പെറ്റു കൂട്ടിയ പെണ്ണുങ്ങള്‍ വയറില്‍ കത്തി വെക്കുന്നതെന്തോ പാപമായിട്ടാണ് പറഞ്ഞു തന്നിരുന്നത്. ആരുമല്ലാതിരുന്നിട്ടും കൂടെയുള്ളവരൊക്കെ അങ്ങേയറ്റം വേദന സഹിച്ചു പുളയുന്നത് കണ്ടപ്പോള്‍ എന്റെ കണ്ണുകളായിരുന്നു നിയന്ത്രണം വിട്ടൊഴുകിയിരുന്നത്.-യുവതി പറഞ്ഞു.

മൂന്ന് ദിവസം കാത്തിരുന്നിട്ടും പുറത്തേക്കു വരാനൊട്ടും താല്പര്യമില്ലാതെ അവനവിടെ തന്നെ കിടന്നപ്പോഴാണ് ഡോക്ടര്‍ സി സെക്ഷന്‍ പറഞ്ഞത്. അപ്പോഴേക്കും എങ്ങനെയെങ്കിലും കുഞ്ഞിനെ കണ്ടാല്‍ മതിയെന്നായിരുന്നു. മയക്കത്തിലും അവന്റെ കരച്ചിലും മുഖവും മാത്രം ഇപ്പോഴും ഓര്‍മയിലുണ്ട്. പിന്നീട് കുറച്ചു മണിക്കൂറുകള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യമായിരുന്നു.. സ്വന്തം കുഞ്ഞ് കരയുമ്പോള്‍ ശരിക്കൊന്ന് മുലയൂട്ടാന്‍ സാധിക്കാത്തത്രയും നിസ്സഹായത ഞാനതു വരെ അനുഭവിച്ചിരുന്നില്ല. സ്വന്തം അമ്മയെ തിരിച്ചറിഞ്ഞ് തന്റെ കുഞ്ഞ് കരച്ചിലടക്കി കുഞ്ഞിക്കണ്ണുകള്‍ കൊണ്ട് നമ്മെ നോക്കുന്ന ആ സന്ദര്‍ഭമുണ്ടല്ലോ..! പെണ്ണായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരിക്കുക ചിലപ്പോഴപ്പൊഴായിരിക്കും. മാതൃത്വം സത്യം പറഞ്ഞാല്‍ വല്ലാത്തൊരനുഭൂതിയാണ്.. നിര്‍വചിക്കാനാവാത്ത വികാരമാണ്. ഒരു ജീവനില്‍ നിന്ന് മറ്റൊരു ജീവന്‍ ഉയിര്‍ കൊള്ളുന്നത് പോലെയുള്ളത്ര മറ്റെന്തത്ഭുതമാണ് ഈ ലോകത്തുള്ളത്.- ഷിഫാന പറഞ്ഞു നിര്‍ത്തി.