സോളർ ഗൂഢാലോചന, സർക്കാരിന് എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്, സഭയിൽ ചർച്ചയാക്കാൻ നീക്കം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളർ കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇതു സിപിഎമ്മിനും എൽഡിഎഫ് സർക്കാരിനും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്. പുതുപ്പള്ളി പരാജയത്തിൽ കിട്ടിയ അടിക്കൊപ്പം സോളർ കേസിലെ ഗൂഢാലോചന കൂടി ആയപ്പോൾ സർക്കാർ അവതാളത്തിലായി. ഇന്നു പുനരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഗൂഢാലോചനയിന്മേലുള്ള അന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയം കൊണ്ടുവരാനാണു പ്രതിപക്ഷ നീക്കം.

ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ ആവശ്യപ്പെട്ടതു വ്യക്തമായ സൂചനയായി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിനം തന്നെ ഇതിനായി പ്രതിപക്ഷം തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

കെ.ബി.ഗണേശ് കുമാർ എംഎൽഎ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്നു ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണു പുറത്തുവന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇതു പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയെന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പ്രസ്താവനാ യുദ്ധവും മുറുകി. ഉപതിരഞ്ഞെടുപ്പിനു മുൻപേ ഇവ പുറത്തുവരാതിരുന്നത് സിപിഎമ്മിന് രക്ഷയായി.

പുതുപ്പള്ളി ഫലത്തെക്കുറിച്ച് ഇനിയും പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ സഭയിൽ ഗൂഢാലോചനയുടെ മുനയിൽ നിർത്താനാകും പ്രതിപക്ഷത്തിന്റെ ശ്രമം.