ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാൻ കഴിയുമോ, തുറന്നടിച്ച് ശ്രീനിവാസൻ

മലയാള സിനിമയിൽ നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്രീനിവസൻ . കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എത്രയോ മികച്ച ചിത്രങ്ങൾ, നല്ല കൂട്ടുകെട്ടുകൾ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ‘ചിരികൾ’ തീയേറ്ററിൽ ഉപേക്ഷിച്ച് പോകാൻ പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല. അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് ശ്രീനിവാസൻ. ഇപ്പോഴിതാ അധികാരം രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുന്നുവെന്ന് പറയുകയാണ് നടൻ.

‘ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാൻ കഴിയുമോ’ ഭരണം കയ്യിൽ കിട്ടുന്നത് വരെ രാഷ്ട്രീയക്കാർ എല്ലാവർക്കും ഒരു ഭാഷയാണ്, ‘പാവങ്ങളുടെ ഉന്നമനം’. ഭരണത്തിൽ വന്നു കഴിഞ്ഞാൽ അവരുടെ തനിനിറം കാണാം.എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായത് കൊണ്ട് മാത്രമാണ് ഞാൻ കമ്മ്യൂണിസ്റ്റായത്. അമ്മയുടെ വീട്ടുകാർ കോൺഗ്രസ് അനുഭാവികളായിരുന്നു. അവരുടെ സ്വാധീനത്തിൽ കോളജ് പഠനകാലത്ത് ഞാൻ ഒരു കെഎസ്‌യു പ്രവർത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവർത്തകനായി. അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല. എന്താകാനും തയ്യാറായിരുന്നു.എന്റെ പ്രദേശത്ത് ആദ്യമായി കയ്യിൽ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാൻ ആണ്. സുഹൃത്തുക്കൾ അത് മുറിച്ച് മാറ്റാൻ ഒരുപാട് ശ്രമിച്ചു. ഒടുവിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്’ എന്നും ശ്രീനിവാസൻ പറഞ്ഞു.

‘സന്ദേശം സിനിമയിൽ കാണിച്ചിരിക്കുന്നത് എന്റെ ജീവിതത്തിൽ നിന്നും പകർത്തിയതാണ്. സഹോദരൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അക്കാലത്ത് ഞാൻ എബിവിപി പ്രവർത്തകനും. ആ സിനിമയിൽ കാണിക്കുന്നതെല്ലാം എന്റെ വീട്ടിൽ അരങ്ങേറിയതാണ്.ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരെയാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.