സർക്കാർ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് ഹമാസിനുവേണ്ടി, പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തത് ഹമാസിനുവേണ്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹമാസിന്റെ വക്താവിനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ പൂര്‍ണമായും മതഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും അടിമപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

ഇന്ത്യയിലാകമാനം പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളോട് എക്കാലവും കമ്മ്യൂണിസ്റ്റ് നിലപാട് ഇതുതന്നെയായിരുന്നു. 1600-ലധികം നിരപരാധികളായ ഇസ്രയേലുകാരെ കൊലചെയ്ത ഹമാസിനെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും പിന്തുണയ്ക്കാന്‍ തയ്യാറായതോടെയാണ് കേരളത്തിലുടനീളം മതഭീകര സംഘടനകള്‍ ഹമാസിന് അനുകൂലമായുള്ള പ്രചാരണം ഏറ്റെടുത്തത്.

പിണറായിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കാളകൂടവിഷം വമിക്കുന്നതാണ്. ഇത് ഭീകരവാദികളെ സന്തോഷിപ്പിക്കാന്‍ സാധിക്കുമെങ്കിലും രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണ്. സംസ്ഥാനത്തിനുള്ളില്‍ വിഭാഗീയതയും മതപരമായ വിഭജനവുമാണ് മുഖ്യമന്ത്രി സൃഷ്ടിക്കുന്നത്. അതിനെതിരെ ശബ്ദിക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കുന്നതും പ്രതിഷേധാര്‍ഹമാണ്.