‘സുരേഷ് ഗോപി വാഗ്ദാനം നിറവേറ്റി, രഞ്ജിതക്ക് സന്തോഷം’

ബി.ജെ.പി. സ്ഥാനാർഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒറ്റ കാരണം കൊണ്ട് വീടുവിട്ടിറങ്ങേണ്ടിവന്ന യുവതിക്ക് മുൻ എം.പി.യും നടനുമായ സുരേഷ്ഗോപിയുടെ സഹകരണത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിൽ അതിയടം വീരൻചിറയിൽ നിർമിച്ച ഹീരാബഹൻ എന്ന വീട് സുരേഷ്‌ഗോപി ചെറുതാഴത്തെ രഞ്ജിത ദീപേഷിന്‌ കൈമാറി. ‘ഞാൻ വാഗ്ദാനം ചെയ്തത് നിറവേറ്റി. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്’ എന്നായിരുന്നു താക്കോൽ കൈമാറികൊണ്ട് സുരേഷ് ഗോപി ചോദിച്ചത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ചെറുതാഴം പഞ്ചായത്തിൽ 10-ാം വാർഡ് അതിയടം വീരൻചിറയിൽ രഞ്ജിത ദീപേഷ് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കുന്നത്. കുടുംബത്തിൽ ചിലരുടെ എതിർപ്പിനെത്തുടർന്ന് അച്ഛനും അമ്മയും മൂന്ന് വയസ്സുള്ള മകളുമായി തറവാട്ട് വീട്ടിൽനിന്ന് രഞ്ജിതക്ക് ഇതോടെ ഇറങ്ങേണ്ടി വരുകയായിരുന്നു. രഞ്ജിത തുടർന്ന് പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വാടകവീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് അടക്കമുള്ളവർ രഞ്ജിത ദീപേഷിന്‌ ഒരു വീട് നിർമിച്ചുകൊടുക്കണമെന്ന് സുരേഷ് ഗോപിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ വീട് യാഥാർഥ്യമാക്കുകയാണ് ഉണ്ടായത്.

സുരേഷ് ഗോപിയുടെ സാമീപ്യത്തിൽ രഞ്ജിതയും ഭർത്താവ്‌ ദീപേഷും ചേർന്ന് നിലവിളക്ക് തെളിച്ചു. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മുൻ ജില്ലാ പ്രസിഡന്റ് കെ.വി.സത്യപ്രകാശൻ, പ്രഭാകരൻ കടന്നപ്പള്ളി, റിനോയ് ഫിലിപ്പ്, കെ.തമ്പാൻ, ബിജു ഏളക്കുഴി, വി.വി.മനോജ്, മധു മാട്ടൂൽ, സി.വി.പ്രശാന്ത്, സി.നാരായണൻ, കെ.വി.സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.