അഞ്ചൽ/ കോവിഡ് പ്രതിരോധ കുത്തിവയ്പിനെ തുടർന്ന് ശരീരത്തിന് ബലക്ഷയവും മറ്റ് അസ്വസ്ഥതകളും കാഴ്ചക്കുറവും മൂലം ദുരിതത്തിലായ വീട്ടമ്മയുടെ ജീവിതം തന്നെ പ്രതിസന്ധിയിലായി. അഞ്ചൽ പനയംചേരി കോടിയാട്ടു താഴതിൽ വീട്ടിൽ നസീമ (43)യാണ് കോവിഡ് പ്രതിരോധ കുത്തിവയ്പിനെ തുടർന്ന് ജീവിതം തന്നെ വഴി മുട്ടി പ്രതിസന്ധിയിലായിരിക്കുന്നത്.
അഞ്ചൽ പൊലീസ് സ്റ്റേഷന് സമീപം ഹോട്ടൽ നടത്തുന്ന വിധവയായ നസീമക്ക് കഴിഞ്ഞ ഡിസംബറിൽ കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം കുത്തിവെപ്പെടുത്തതോടെ അസ്വസ്ഥതകളും കാഴ്ചക്കുറവും അനുഭവപെടുകയായിരുന്നു. വിവരം അഞ്ചൽ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചപ്പോൾ രണ്ടു മൂന്ന് ദിവസത്തിനകം അത് മാറുമെന്ന് മറുപടി പറയുകയായിരുന്നു.
ദിവസങ്ങൾ കഴിഞ്ഞതോടെ ശരീരമാസകലം നസീമക്ക് നീരുവരികയും ഒരു കണ്ണിന്റെ കാഴ്ചയില്ലാതാകുകയും ചെയ്തിരിക്കുകയാണ്. പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സ നടത്തി വന്ന ഇവരെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
മെഡിക്കൽ കോളജ് അധികൃതർ ആവട്ടെ കണ്ണിന്റെ ചികിത്സക്കായി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് അയച്ചു. കോവിഡ് വാക്സിൻ സംബന്ധമായ വിഷയമായതിനാൽ തിരുനൽവേലിയിൽ നിന്ന് അവർ നസീമയെ മടക്കി അയക്കുകയാണ് ഉണ്ടായത്. ചികിത്സക്കുള്ള സഹായം സർക്കാറിൽനിന്നുണ്ടാകണമെന്നാണ് നസീമ ഇപ്പോൾ ആവശ്യപ്പെടുന്നത്.