യഥാർത്ഥ മുസ്ലീം നല്ല പൗരൻ ദേശവ്യാപക ക്യാംപെയിനൊരുങ്ങി ആര്‍എസ്എസ്

ന്യൂഡല്‍ഹി . ‘യഥാര്‍ത്ഥ മുസ്ലിം, നല്ല പൗരന്‍’ എന്ന സന്ദേശവുമായി മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്‍ത്തകര്‍ മുസ്ലിം ന്യൂനപക്ഷ സമുദായത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കും. ആര്‍എസ്എസിന്റെ കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ പ്രവര്‍ത്തനം വ്യാപകമാക്കാനാണ് പാര്‍ട്ടി തീരുമാനം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്താനുള്ള ആര്‍എസ്എസ് പദ്ധതികളുടെ ഭാഗമായിട്ടാണിത്.

ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം എന്ന പ്രമേയം മുന്നോട്ട് വെച്ച് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തുന്ന പ്രചരണപരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നതെന്ന് എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ എട്ട് മുതല്‍ 11 വരെയുള്ള തീയതികളില്‍ എംആര്‍എം പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. മധ്യപ്രദേശിലെ ഭോപ്പാലിലായിരിക്കും പരിശീലനമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നുണ്ട്.

ആര്‍എസ്എസിന്റെ ദേശിയ കാര്യനിര്‍വാഹ സമിതി അംഗവും മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാവുമായ ഇന്ദ്രേഷ് കുമാര്‍ ആണ് പരിശീലന പരിപാടി നയിക്കുന്നത്. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തില്‍ 2021ലാണ് അവസാനമായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വെച്ചായിരുന്നു അന്ന് പരിശീലനപരിപാടി നടക്കുന്നത്. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും അന്ന് പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.

‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍എസ്എസിന്റെ മുസ്ലിം രാഷ്ട്രീയ മഞ്ച് ദേശവ്യാപകമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം, ഒരു നിയമം എന്ന സന്ദേശത്തിലടിസ്ഥാനമാക്കിയാകും പ്രചരണം’ എംആര്‍എം മുഖ്യവക്താവ് ഷഹീദ് സെയ്ദ് പറഞ്ഞു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ന്യൂനപക്ഷങ്ങളിലേക്കും തങ്ങളുടെ സന്ദേശമെത്തിക്കും. മുസ്ലിം ജനസംഖ്യയുള്ള മധ്യപ്രദേശിലെ ഭോപ്പാല്‍ ആണ് പ്രചരണ പരിശീലന പരിപാടിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഷഹീദ് പറഞ്ഞു.