കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്, ഗണേഷ് കുമാറിനെതിരെ സഹോദരി

കെബി ഗണേഷ് കുമാറിനെതിരെ ഒളിയമ്പുമായി സഹോദരി. ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തുന്നവർ തന്നെയാണു സോളർ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്നു കെ.ബി.ഗണേശ്‌കുമാറിന്റെ സഹോദരി ഉഷ മോഹൻദാസ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി സിബിഐയ്ക്ക് മൊഴി കൊടുത്തിരുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു.

ശരണ്യ മനോജ് ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേശും ചേർന്ന ഗൂഢാലോചനയാണോയെന്നു ചോദിച്ചപ്പോൾ താനായിട്ട് അതു പറയുന്നില്ലെന്നായിരുന്നു മറുപടി. ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേക്കു വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ടെന്നും ഉഷാ മോഹൻദാസ് വിശദീകരിച്ചു.

ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛൻ വായിച്ചതാണ്. ഉമ്മൻ ചാണ്ടിക്കെതിരെ അതിൽ മോശമായ ഒരു വാക്കു പോലുമില്ലെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങിയ പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നത് ഉഷ ആരോപിച്ചു. താൻ ഗൂഢാലോചനയിൽ പങ്കാളിയല്ലെന്ന് മനോജ് പറഞ്ഞിരുന്നു. പിള്ളയുടെ കുടുംബത്തിലെ സ്വത്ത് തർക്കത്തിൽ ഉഷാ മോഹൻദാസിനെതിരായ നിലപാടാണ് മനോജ് എടുത്തിരുന്നത്. പിള്ളയുടെ അടുത്ത ബന്ധു കൂടിയാണ് മനോജ്.