പുന്നല ശ്രീകുമാര്‍ വാക്ക് തന്ന് പറ്റിച്ചു; ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

കെപിഎംഎസ് അധ്യക്ഷന്‍ പുന്നല ശ്രീകുമാര്‍ വാക്ക് തന്ന് പറ്റിച്ചുവെന്ന ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്ത്. സിബിഐ അന്വേഷണം നടത്താന്‍ ഇടപെടുമെന്ന് വാക്ക് തന്നിട്ടാണ് തങ്ങളെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചത്. എന്നാല്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പുനരന്വേഷണമില്ല മറിച്ച് തുടര്‍വിചാരണ എന്ന് മാത്രമാണുള്ളത്. ശ്രീകുമാര്‍ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

സിബിഐ അന്വേഷണം നടത്താന്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കിയ ശ്രീകുമാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം എന്ന് പറഞ്ഞ് തന്നെ വായിച്ച് കേള്‍പ്പിച്ചതിലും സിബിഐ അന്വേഷണം എന്ന ആവശ്യമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് വേണ്ടി പുന്നല ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ സി പി ഉദയഭാനു കോടതിയില്‍ ആവശ്യപ്പെട്ടത് തുടര്‍വിചാരണയും തുടരന്വേഷണവും മാത്രമാണ്. അഡ്വ. സി പി ഉദയഭാനു ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ പകര്‍പ്പും അവര്‍ പുറത്തുവിട്ടു. മന്ത്രി എ കെ ബാലന്റെ വീട്ടിലേക്ക് നടന്ന് പ്രതിഷേധം അറിയിക്കാനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനം.

പുന്നല പറ്റിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി വാളയാര്‍ സമരസമിതി നേതാക്കളും പറഞ്ഞു. അതേസമയം വാളയാര്‍, പാലത്തായി കേസുകളില്‍ തങ്ങള്‍ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ബാലവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ വ്യക്തമാക്കി.