വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി നാളെ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസിൽ വിധി നാളെ. 2021 ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു പ്രതി. കൃത്യത്തിന് പിന്നിൽ വണ്ടിപ്പെരിയാർ സ്വദേശി അർജുനാണെന്ന് കണ്ടെത്തി.

പ്രാഥമിക ഘട്ടത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങി കുട്ടി മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപാതകമാണെന്നും വ്യക്തമായത്. തുടർന്നാണ് പ്രതി അർജുനാണെന്ന് പൊലീസ് കണ്ടെത്തിയത്.

പീഡനത്തിനിടെ കുട്ടി ബോധരഹിതയായെന്നും തുടർന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്നും പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൂന്നാം വയസുമുതൽ ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു അതിക്രമം.

കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജുവാണ് വിധി പറയുന്നത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്.