വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം, സർക്കാർ ഓഫിസുകൾ അടിച്ചുതകര്‍ത്ത് സായുധ സംഘം

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. സർക്കാർ ഓഫിസ് അടിച്ചു തകർത്തു. അടിച്ചുതകര്‍ത്തു

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസിലെത്തിയ സംഘം ജനലിന്റെ ​ഗ്ലാസുകളും, വാതിലുകളും തകർത്തു. തുടർന്ന ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചു. സംഭവത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.

ആറംഗ സായുധ സംഘമാണ് ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ജീവനക്കാരുമായി അല്‍പ്പനേരം ആശയവിനിമയം നടത്തിയ ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.