പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും ശിക്ഷാർഹവും- ഡബ്ല്യു.സി.സി

വിജയ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ യുവനടിയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ്.തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാർക്കുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് ഡബ്ല്യു.സി.സി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ‌ പറയുന്നു

ഡബ്ല്യു.സി.സിയുടെ കുറിപ്പിന്റെ പൂർണരൂപം

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു.കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു.പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല.

ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു. #അവൾക്കൊപ്പം