പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിൽ എന്താണ് തെറ്റ്? മുകേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിൽ എന്താണ് തെറ്റുള്ളതെന്ന് കൊല്ലം എം.എൽ.എ മുകേഷ്. പ്രധാനമന്ത്രി വിളിക്കുകയാണെങ്കില്‍, അതില്‍ വേറെ ദുരുദ്ദേശ്യമൊന്നുമില്ലെങ്കില്‍ പോകുന്നതിന് എന്താ കുഴപ്പം എന്നദ്ദേഹം ചോദിക്കുന്നു. നിങ്ങളുടെ അഭിനയം എനിക്കിഷ്ടപ്പെട്ടു, നിങ്ങള്‍ പാര്‍ലമെന്റില്‍ വരാന്‍ ആഗ്രഹിച്ചിരുന്നു.

നമുക്ക് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് ക്ഷണിച്ചാല്‍ പോകുന്നതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച അദ്ദേഹം, അതില്‍ രാഷ്‌ട്രീയം വന്നാല്‍ ആലോചിക്കുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഭക്ഷണവിരുന്നിന് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ട എട്ടില്‍ ഒരാളായി ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. ബി.ജെ.പിക്കാരനല്ലാത്ത ഒരാൾ മോദിയുമായി സംസാരിക്കുകയോ വേദിയിൽ ഒന്നിച്ച് പങ്കെടുക്കുകയോ ചെയ്താൽ അയാളെ ‘സംഘി’യെന്ന് മുദ്രകുത്തി അധിക്ഷേപിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ താറടിക്കുകയും ചെയ്യുന്നത് പ്രമുഖ കേരളത്തിന്റെ ശൈലിയായി മാറിയിരിക്കുകയാണ്. സി.പി.എം ഇതൊരു രാഷ്ട്രീയ ആയുധമാക്കിയിരുന്നു. യുഡിഎഫ് ബിജെപി അന്തര്‍ധാരയ്ക്ക് തെളിവാണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചത്.