കേരളത്തിന് ആശ്വാസം, 8700 കോടി വായ്പയെടുക്കാൻ കേന്ദ്രാനുമതി, 20-ന് പണം ട്രഷറിയിലെത്തും

തിരുവനന്തപുരം : കേരളത്തിന് 8700 കോടിരൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകി. റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷനൽകി കേരളത്തിന് പങ്കെടുക്കാനുള്ള സാവകാശമില്ല. അതിനാൽ 19-ന്റെ ലേലംവരെ കാത്തിരിക്കണം.

അനുവദിച്ച മൊത്തം വായ്പയിൽ ഏകദേശം 4800 കോടി വൈദ്യുതിമേഖലയുടെ നഷ്ടം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾക്കാണ്. ഇതിന് അനുമതി നൽകുന്ന നടപടികൾ കേന്ദ്രം പൂർത്തിയാക്കിയിട്ടില്ല. അടുത്തയാഴ്ച അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള ബുദ്ധിമുട്ട് അടുത്ത സാമ്പത്തികവർഷം ഇല്ലാതാകണമെങ്കിൽ അധികവായ്പയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കേണ്ടതുണ്ട്.

19,351 കോടിയുടെ വായ്പകൂടി അംഗീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ കേന്ദ്രം തള്ളിയിരുന്നു.