പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കൊവിഡ്

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 961 പേരെ പരിശോധിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ജയിലുകൾക്കായി പ്രത്യേക ആരോഗ്യ വിഭാഗത്തെ അനുവദിക്കണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടു.

അതേസമയം തിരുവനന്തപുരം,കോഴിക്കോട്,തൃശൂർ,എറണാകുളം ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്‌മെന്റ സംവിധാനം ഏർപ്പെടുത്തി. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ് .

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന നിരക്കില്‍ തുടരുന്നു.ഇന്നലെ 95218 സാമ്പിളുകൾ പരിശോധിച്ചപ്പോള്‍ 41668 പേര്‍ പോസിറ്റിവായി. 43.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. എറണാകുളത്താണ് ടിപിആര്‍ എറ്റവും അധികം(50.86 ശതമാനം). ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നതോടെ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റാനുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നു.