അച്ഛനെയും മകളെയും ബസില്‍നിന്ന് തള്ളിയിട്ടു; കാലിലൂടെ ടയര്‍ കയറിയിറങ്ങി

വയനാട് മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. മീനങ്ങാടി ടൗണിനടുത്തുള്ള അമ്പത്തിനാല് സ്റ്റോപ്പില്‍ വിദ്യാര്‍ഥികള്‍ കയറാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ജോസഫും മകളും ഇതേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. സ്റ്റോപ്പില്‍ നിന്ന് അവിടെ കാത്തു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ ജോസഫും മകളും ഇറങ്ങുന്നതിനു മുമ്പ്
ബസ് എടുക്കുകയായിരുന്നു. ബസ് പെട്ടെന്നെടുത്തതിനാല്‍ ജോസഫിന്റെ മകള്‍ നീതു വീണു. ഇത് ചോദ്യം ചെയ്യാന്‍ ബസ്സിലേക്ക് കയറിയ ജോസഫിനെ ബസ് കണ്ടക്ടര്‍ തള്ളിയിടുകയായിരുന്നു.

‘സ്റ്റോപ്പില്‍ വെച്ച്‌ ഞാനും പപ്പയും ഇറങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ ബസ് വേഗം എടുത്തു. തുടര്‍ന്ന് ഞാന്‍ വീണു. ഇത് ചോദ്യം ചെയ്യാന്‍ പപ്പ ബസ്സിലേക്ക് കയറിയപ്പോള്‍ ബസ് ജീവനക്കാര്‍ ഉന്തിയിടുകയായിരുന്നു’, ജോസഫിന്റെ മകള്‍ പറയുന്നു.

ഉന്തിയിട്ട് വീണപ്പോള്‍ ജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. തുടയെല്ല് പൊട്ടി പുറത്ത് വന്നെന്നും. മുട്ട് പൊടിഞ്ഞുപോയിട്ടുണ്ടെന്നും മകള്‍ പറയുന്നു. ജോസഫ് വീണപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റും