പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ കുടുംബത്തിന് വാവാ സുരേഷ് നിർമ്മിച്ചു നൽകുന്ന വീടിന് കല്ലിട്ടു

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരി പാമ്പ് കടിയേറ്റു മരിച്ച സംഭവം ഏറെ വേദനയുണ്ടാക്കിയതായിരുന്നു.മാങ്കോട് അംബേദ്കർ ഗ്രാമത്തിലെ ആദിത്യയാണ് മൺകൂരയിൽ സഹോദരിക്കൊപ്പം നിലത്തു കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ചത്. ഇപ്പോളിതാ കുട്ടിയുടെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് വാവ സുരേഷ്. സുഹൃത്തുക്കളുടെ സഹായത്തോടെ വാവ സുരേഷ് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. 12 ലക്ഷം രൂപ ചെലവിൽ എല്ലാ സൗകര്യങ്ങളോടെയും നിർമിക്കുന്ന വീടിന്റെ കല്ലിട്ടതും.ആദിത്യയുടെ പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിർമിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനവാസ മേഖലകളിലും വീടുകളിലും എത്തുന്ന പാമ്പുകളെ പിടിച്ചു ശ്രദ്ധ നേടിയ വാവ സുരേഷ്, ചെറിയ വീട്ടിലാണ് ഇപ്പോഴും താമസം. ഇത് മനസ്സിലാക്കിയ പ്രവാസികളുടെ കൂട്ടായ്മ വാവ സുരേഷിനു വീട് നിർമിക്കുന്നതിനായി പണം നൽകുകയായിരുന്നു. നിർമാണത്തിന്റെ പ്രാഥമിക കാര്യങ്ങളിലേക്കു കടക്കുമ്പോഴാണ് ആദിത്യയുടെ മരണം.

ഇവിടെയെത്തിയ സുരേഷ്, തനിക്ക് വീട് നിർമിക്കാൻ ലഭിച്ച പണം ഉപയോഗിച്ചു ആദിത്യയ്ക്കു വീട് നിർമിച്ചു നൽകുമെന്നു അറിയിക്കുകയായിരുന്നു. മൂന്നു മാസം കൊണ്ടു പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിവരം അറിഞ്ഞ പ്രദേശവാസികളും സഹായവുമായി രംഗത്തുണ്ട്.വീടിനായി ലൈഫ് മിഷനിൽ പലതവണ അപേക്ഷ നൽകിയിട്ടും പരിഗണിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കൾ വാവ സുരേഷിന് വീട് നിർമ്മിച്ച്‌ നൽകാമെന്ന് അടുത്തിടെ അറിയിച്ചിരുന്നു.എന്നാൽ അന്ന് സ്‌നേഹപൂർവം നിരസിച്ച വാവ ഈ വീട് ആദിത്യയുടെ കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.കേട്ടപാടെ സുഹൃത്തുക്കളും സമ്മതംമൂളി.

മുപ്പത് വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകിയ പണി തീരാത്ത ചെറിയ വീട്ടിലാണ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുടുംബം താമസിച്ചിരുന്നത്.തറയും ഭിത്തിയും മേൽക്കൂരയും തകർന്ന വീടിന്റെ മുകൾഭാഗത്ത് പ്ലാസ്റ്റിക് ടാർപ്പോ കെട്ടിയ നിലയിലാണ്.ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്

ഈ മാസം 2ന് രാത്രിയിലാണ് തറയിലെ മാളത്തിൽ ഒളിച്ചിരുന്ന ശംഖുവരയൻ പാമ്ബ് ആദിത്യയുടെ ചെവിയിൽ കടിച്ചത്. കുട്ടി ഉണർന്ന് വിവരം അറിയിച്ചെങ്കിലും മറ്റെന്തോ പ്രാണി കടിച്ചതാകാമെന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ വേദന അസഹ്യമായതോടെ രാവിലെ 6 ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു