സ്ത്രീകള്‍ക്ക് തുല്യ തൊഴില്‍ സാധ്യത ഉറപ്പ് വരുത്തുക എന്നുള്ളതാണ് സര്‍ക്കാരിന്റെ പണി, പത്മപ്രിയ പറയുന്നു

സിനിമ ഉള്‍പ്പെടെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് തുല്യ തൊഴില്‍ സാധ്യത ഉറപ്പ് വരുത്തണം അതിനുള്ള സാഹചര്യം ഉറപ്പ് വരുത്തുക എന്നുള്ളതാണ് സര്‍ക്കാരിന്റെ പണിയെന്ന് നടി പത്മപ്രിയ. സിനിമ എങ്ങനെയുണ്ടാക്കണം, എങ്ങനെ ഉണ്ടാക്കണ്ട, എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് സര്‍ക്കാര്‍ പറയണമെന്നല്ല പറയുന്നത്. എല്ലാവര്‍ക്കും തുല്യമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്തല്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പത്മപ്രിയ വ്യക്തമാക്കുന്നു.

പത്മപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ, ഒരു നയം ഉണ്ടാകുമ്പോള്‍ എല്ലാ തലവും പരിഗണിക്കണം. ഇതാദ്യമായിട്ടൊന്നും അല്ലാലോ സര്‍ക്കാര്‍ നയം ഉണ്ടാക്കുന്നത്. ഹേമകമ്മീഷന്റെ റിപ്പോര്‍ട്ടറിന്റെ അടിസ്ഥാനത്തിലാണ് ഒരു ബില്ല് ഉണ്ടാക്കാന്‍ പോവുന്നതെങ്കില്‍ വ്യക്തമല്ലാത്ത കുറേ കാര്യമുണ്ട്. അക്കാര്യത്തിലൊക്കെ വ്യക്ത വേണം. ഈ യോഗത്തിനും മുമ്പ് മൂന്ന് പ്രാവശ്യം ഞങ്ങള്‍ ചോദിച്ചതാണ് യോഗത്തിന്റെ അജണ്ട എന്താണെന്നുള്ളത് ഞങ്ങള്‍ക്ക് തരുമോയെന്ന്. എന്നാല്‍ അതുണ്ടായില്ല. അതുകൊണ്ട് തന്നെ എന്തിനേക്കുറിച്ചാണ് യോഗം എന്നതിനെ കുറിച്ച് എല്ലാവര്‍ക്കും കണ്‍ഫ്യൂഷനുണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെ സമയം കളയുന്നത്. അഞ്ച് വര്‍ഷത്തോളമായില്ലേ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് ചര്‍ച്ചയായാല്‍ എന്താണ് പ്രശ്‌നം. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നോക്കിയാല്‍ അതൊരു സോഫ്റ്റ് റിപ്പോര്‍ട്ടല്ല. വളരെ ശക്തമായ വിഷയങ്ങളില്‍ അവര്‍ കണ്ടെത്തലുകള്‍ നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രശ്‌നം ഉണ്ടാവുമ്‌ബോള്‍ അതിന് പരിഹാരം കണ്ടെത്തെണമെന്നാണെങ്കില്‍ ആ പ്രശ്‌നത്തെക്കുറിച്ച് മുഴുവനായി മനസ്സിലാവേണ്ടതുണ്ട്. അതിന്റെ സ്പിരിറ്റില്‍ തന്നെ ആ പ്രശ്‌നം മനസ്സിലാക്കണം. സീരിയസായ ഒരു ചര്‍ച്ച നടത്തണെങ്കില്‍ അതിനറെ കണ്ടെത്തലുകളും വ്യക്തമായ വിവരങ്ങളും ലഭ്യമാവേണ്ടതുണ്ട്. അതില്ലാതെ അത്തരമൊരു ചര്‍ച്ചയിലേക്ക് പോവാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് തനിക്ക് അറിയില്ല. എന്തുകൊണ്ട് സര്‍ക്കാര്‍ അത് പുറത്ത് വിടുന്നില്ല എന്നത് സംശയമുള്ള ഒരു കാര്യമാണ്. ഇതൊരു വളരെ ചെറിയ വിഷയമല്ല. നമ്മള്‍ മാത്രമല്ല, ദേശീയ വനിത കമ്മീഷനുമൊക്കെ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.

നേരത്തെ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച വനിത കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നു. എല്ലാവരും അതിന് തയ്യാറാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു പോസിറ്റീവായി നോക്കിയാല്‍ എല്ലാം നല്ലതാണ്. പക്ഷെ ഐസി ഇന്ന് നടപ്പിലാക്കണമെന്ന് പറഞ്ഞ ആളുകള്‍ മുമ്പ് എന്താണ് പറഞ്ഞത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ നിങ്ങള്‍ സ്വീകരീക്കുകയും ചെയ്യുന്നില്ലെങ്കില്‍ ആ കമ്മിറ്റിയുടെ പ്രധാന്യം എന്താണ്. അവര്‍ കൃത്യമായ രീതികളിലൂടെ കടന്ന് പോയതിന് ശേഷമാണ് ഒരു തീരുമാനം എടുക്കുന്നത്. അതിനെ മാറ്റി മറ്റൊരു തീരുമാനം എടുക്കുമ്‌ബോള്‍ അതിന്റെ കാരണങ്ങളും കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഐസി രൂപികരണത്തിലൊക്കെ എത്ര സത്യസന്ധതയുണ്ടെന്നതൊക്കെ നമുക്ക് ഇപ്പോള്‍ മനസ്സിലായി. സ്ത്രീകളുടെ സുരക്ഷിതത്വത്തിനും തൊഴിലിനും വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാമെന്നാണ് ഇന്ന് മന്ത്രി പറഞ്ഞത്. പക്ഷെ ഈ കേസില്‍ തന്നെ സര്‍ക്കാര്‍ എന്താണ് ചെയ്തത്. അത് ഉറപ്പ് വരുത്തല്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തണ്.