പഠനത്തിന്‌ പിറകെ സ്ത്രീകളുടെ ജോലിക്കും പൂട്ടിട്ട് താലിബാന്‍ ! സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ താലിബാന്‍ ‘മോഡല്‍’ ഇങ്ങനെ

സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം വിലക്കിയ അഫ്ഗാനിസ്ഥാനിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് താലിബാന്‍. ജോലി ചെയ്യുന്ന സ്ത്രീകളെ പിരിച്ചുവിടാൻ രാജ്യത്തെ ആഭ്യന്തര, വിദേശ എന്‍ജിഒകള്‍ക്ക് നിര്‍ദ്ദേശം നല്‍കി താലിബാൻ. പെണ്‍കുട്ടിക ള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ അടച്ചുപൂട്ടുമെന്ന പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണിത്.

സ്വകാര്യ സർക്കാർ സർവ്വകലാശാലകൾ വിലക്ക് ഉടൻ നടപ്പാക്കണമെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ വിവിധ സർവ്വകലാശാ ലകളിൽ പഠിക്കുന്ന പെൺകുട്ടികളെ പുറത്താക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി നേദ മുഹമ്മദ് നദീമാണ് നിർദ്ദേശം നൽകിയത്. സ്ത്രീകൾക്ക് മാത്രമായുള്ള സർവ്വകലാശകൾ അടച്ചു പൂട്ടുമെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിൽ ഒന്നിലും സ്ത്രീകൾക്ക് ഇനി പ്രവേശനം ഉണ്ടാവില്ല. മൂന്ന് മാസം മുമ്പ്, അഫ്ഗാനിസ്ഥാനിൽ ആയിരക്കണക്കിന് പെൺകുട്ടികളും സ്ത്രീകളും സർവകലാശാലകളിൽ നടത്തിയ പ്രവേശന പരീക്ഷകളിൽ പങ്കെടുത്തിരുന്നതാണ്.

അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ച പിന്നാലെ തന്നെ സർവകലാശാ ലകളിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുരുഷന്മാരുടെ സ്‌കൂളുകളിൽ സ്ത്രീകൾക്ക് പഠിക്കാൻ കഴിയില്ലെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. അവരെ പഠിക്കാൻ വനിതാ അദ്ധ്യാപകർക്ക് മാത്രമെ കഴിയൂ എന്നും താലിബാൻ പ്രഖ്യാപിച്ചിരുന്നു.

സ്ത്രീകൾക്ക് സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയുള്ള താലിബാന്‍ തീരുമാന  ത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിക്കുകയുണ്ടായി. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നാണ് യു.എന്‍ വിമര്‍ശിച്ചത്. താലിബാന്റെ ഈ നീക്കത്തിൽ ഇന്ത്യയും ആശങ്ക അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പുതിയ സർക്കാർ പ്രാതിനിധ്യം നൽകണമെന്നും ഇപ്പോഴുള്ള റിപ്പോർട്ടുകളിൽ ആശങ്കയുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് താലിബാൻ ഭരണകൂടം തങ്ങളുടെ സർവ്വകലാശാലകളിൽ പെൺകുട്ടികളുടെ പ്രവേശനം നിരോധിച്ച് ഉത്തരവിറക്കിയത്. താലിബാന്റെ ഈ നീക്കത്തെ അമേരിക്ക, ബ്രിട്ടൻ, സൗദി അറേബ്യ, തുർക്കി, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ ശക്തമായി അപലപിക്കുകയു ണ്ടായി. എന്നാൽ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതായി താലിബാനിൽ നിന്ന് ഒരു സൂചന പോലും ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് തുല്യപങ്കാളിത്തത്തിന്റെയും തുല്യാവകാശം നൽകുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന യുഎൻ രക്ഷാസമിതിയുടെ 2593-ാം പ്രമേയത്തെ ബാഗ്ചി ഓർമ്മിപ്പിച്ചു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ തകര്‍ക്കുന്ന നിര്‍ണായകനീക്കമാണ് രാജ്യവ്യാപകമായി സര്‍വകലാശാല വിദ്യാഭ്യാസം നിഷേധിച്ചതിലൂടെ താലിബാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അധികാരത്തിലേറിയപ്പോള്‍ പ്രകടിപ്പിച്ച മൃദു സമീപനത്തിന് നേരെ വിപരീത നടപടികളാണ് കഴിഞ്ഞ കുറേ കാലമായി താലിബാന്‍ നടപ്പിലാക്കി വരുന്നത്.