ഉമ്മന്‍ചാണ്ടിയുടെ ദുഃഖാചരണത്തിനിടെ മദ്യപാനവും ഡിജെ പാർട്ടിയും, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബിരുദദാന ചടങ്ങ് വിവാദത്തിൽ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുഃഖാചരണത്തിനിടെ മദ്യപാനവും ഡിജെ പാർട്ടിയും നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബിരുദാന ചടങ്ഹിനെതിരെ പരാതി. സംസ്ഥാനം ഒന്നാകെ സര്‍ക്കാരിന്റെ ഔദ്യോഗിക ദുഃഖാചരണ നിര്‍ദേശം മറികടന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മദ്യപാനവും ഡിജെ പാർട്ടിയും നടത്തിയത്. ഈ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിനു ഉണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി പരാതി നല്കിയിരിക്കുകയാണ് മെഡിക്കല്‍ കോളേജ് വാര്‍ഡിലെ മുന്‍ കൗണ്‍സിലറായ ജി.എസ്. ശ്രീകുമാര്‍. മുഖ്യമന്ത്രിക്കാണ് പരാതി നല്കിയത്.

ഉമ്മന്‍ ചാണ്ടി മരണപ്പെട്ട ജൂലായ് 18-ന് വൈകീട്ടാണ് സംഭവം. മെഡിക്കല്‍ കോളേജിലെ 2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് 17,18,19 തീയതികളിലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. 17-ന് പ്രധാന ചടങ്ങായ ബിരുദദാനം നടന്നു. 18,19 തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളും നിശ്ചയിച്ചിരുന്നു. എന്നാല്‍, ജൂലായ് 18-ന് പുലര്‍ച്ചെ ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ അന്നേ ദിവസം പൊതുഅവധിയും തുടര്‍ന്നുള്ള മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. ഇതിനുശേഷവും ആഘോഷ പരിപാടികള്‍ മാറ്റിവെക്കാന്‍ മെഡിക്കല്‍ കോളേജ് തയ്യാറായില്ലെന്നാണ് പരാതി.

18-ന് വൈകീട്ട് തിരുവനന്തപുരം ദര്‍ബാര്‍ ഹാളിലും ജഗതിയിലെ വസതിയിലുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചുകൊണ്ടിരുന്ന സങ്കടകരമായ അവസ്ഥയിലും മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സംഗീത പരിപാടി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ആഘോഷ പരിപാടിക്കിടെ നടന്ന പരസ്യമായ മദ്യപാനം പ്രദേശവാസികള്‍ എക്‌സൈസിനേയും പോലീസിനേയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം ചടങ്ങ് 17,18,19 തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. പതിനെട്ടാം തീയതി ബിരുദാനചടങ്ങുകള്‍ അവസാനിച്ചു. 18,19 തീയതികളില്‍ അതിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളായിരുന്നു നിശ്ചയിച്ചിരുന്നത്. പതിനെട്ടാം തീയതി രാവിലെ ഉമ്മന്‍ചാണ്ടിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നു. രാവിലെ തന്നെ മരണവാര്‍ത്ത അറിഞ്ഞിട്ടും പരിപാടി മാറ്റിവയ്ക്കാനുള്ള ഔചിത്യം മെഡിക്കല്‍ കോളജ് കാണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു

അതേസമയം, ചൊവ്വാഴ്ച പുലർച്ചെ ബംഗളുരുവിൽ വെച്ചായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക എയർ ആംബുലൻസിലാണ് ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്നത്.ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ ഉമ്മൻചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങളായിരുന്നു. ഏറെ വികാരഭരിതമായ രംഗങ്ങളാണ് പുതുപ്പള്ളി വീട്ടിൽ ഉണ്ടായത്. മുതിർന്ന നേതാവ് എ കെ ആന്‍റണി പൊട്ടിക്കരഞ്ഞു. ജഗതിയിലെ പുതുപ്പള്ളി വീട്ടിൽനിന്ന് ഭൗതികശരീരം ഏഴ് മണിയോടെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരും ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. പിന്നീട് പാളയം സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനമുണ്ടായിരുന്നു.

രാത്രി പത്തരയോടെ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ആസ്ഥാനമായ ശാസ്തമംഗലം ഇന്ദിരാഭവനിൽ എത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്