നിശ്ചയത്തിനു പിന്നാലെ ബൈക്കും സ്ത്രീധനവും ആവശ്യപ്പെട്ടു, പ്രതിശ്രുത വരൻ അറസ്റ്റിൽ

വിവാഹനിശ്ചയത്തിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണത്തിനു പിന്നാലെ അനീഷ് ഒളിവിലായിരുന്നു. ഏപ്രിൽ 27 ന് വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് സന്ധ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷിന്റെ നിർബന്ധ പ്രകാരമാണ് വിവാഹനിശ്ചയം വേഗത്തിൽ നടത്തിയത്. ആറ് മാസത്തിന് ശേഷം വിവാഹം നടത്താമെന്നും സ്ത്രീധനമായി ഒന്നും വേണ്ടെന്നുമായിരുന്നു ആദ്യം ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ നിശ്ചയത്തിന് ശേഷം സ്ത്രീധനവും ബൈക്കും വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം യുവതിയുമായി പ്രതി വാക്കുതർക്കത്തിലേർപ്പെട്ടു.

സന്ധ്യ മരിക്കുന്ന അന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. അന്നേ ദിവസം 12 തവണയാണ് ഇയാൾ സന്ധ്യയെ വിളിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാക്കുറിപ്പും , മൊബൈൽ ഫോണും തെളിവായി. സന്ധ്യ തൂങ്ങി മരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തതായി പോലീസ് കണ്ടെത്തി. ഒളിവില്‍പോയ അനീഷ് പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.