കര്‍ഷക സമരത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാഹസാരെ

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ജനുവരി അവസാനിക്കും മുന്‍പ് സമരത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും അണ്ണാഹസാരെ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. കര്‍ഷകരുടെ ആശങ്കകള്‍ക്ക് ഉത്തരം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ഷകരെ കേള്‍ക്കുകയും നിയമങ്ങള്‍ പിന്‍വലിക്കുകയും വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നാളെ നിര്‍ണായക ചര്‍ച്ച നടക്കും. നാളെ രാവിലെ പതിനൊന്നിന് വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. നാല് അജന്‍ഡകളാണ് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം, താങ്ങുവിലയുടെ നിയമപരിരക്ഷ, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. അജന്‍ഡകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നുമാണ് കര്‍ഷകരുടെ നിലപാട്.