വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്പര്യപ്പെടുന്നില്ല, വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് അർഥന

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് വിജയകുമാർ. അ​ദ്ദേഹത്തിന്റെ മകൾ അർത്ഥനയും സിനിമ രം​ഗത്ത് സജീവമാണ്. ബാലതാരമായാണ് വിജയകുമാർ മലയാള സിനിമയിലെത്തുന്നത്. പിന്നീട് നടനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങി. മാധവിക്കുട്ടി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് വിജയകുമാർ അഭിനയ രംഗത്ത് എത്തുന്നത്. ഷാജികൈലാസ്-രൺജി പണിക്കർ-സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തലസ്ഥാനം എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം വിജയകുമാർ അവതരിപ്പിച്ചു.

പിന്നീട് അങ്ങോട്ട് കൈ നിറയെ അവസരങ്ങളായിരുന്നു നടന്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം എഡിറ്റിംഗ് രംഗത്തും സജീവമായിരുന്നു. ബിനു ഡാനിയേലിനെയായിരുന്നു വിജയകുമാർ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. അർത്ഥന, എൽസ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. വിജയകുമാറും ബിനുവും പിന്നീട് വേർ പിരിഞ്ഞു.വിജയകുമാറിന്റെ മകൾ അർത്ഥന സിനിമയിൽ സജീവമാണ്. മുദ്ദുഗൗ എന്ന ചിത്രത്തിലാണ് ആദ്യമായി അർത്ഥന അഭിനയിച്ചത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിനുശേഷം അർത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോളിതാ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം.വാക്കുകൾ, ‘എന്റെ ആദ്യ മലയാള സിനിമയായ ‘മുദ്ദുഗൗ’ ഇറങ്ങിയ സമയം മുതൽ ഒരു വ്യാജവാർത്ത പല പല തലക്കെട്ടുകളിലായി ഇടവേളകൾ വച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം 19–ന് പ്രചരിച്ച ഒരു വാർത്തയാണ് ആണ് ഇതിൽ അവസാനത്തേത്. ആ വാർത്ത ഞാൻ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. ഇതുപോലുളള വാർത്താ ലിങ്കുകളുടെ അടിയിൽ വരുന്ന കമന്റുകൾ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. കുറച്ചു ദിവസം കഴിഞ്ഞാൽ ഇതിനൊരവസാനമാകും എന്ന് കരുതിയാണ് ഞാൻ ഇതുവരെ പ്രതികരിക്കാതിരുന്നത്. പക്ഷേ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതിരുന്നതാണെന്ന് ഇപ്പോൾ തോന്നുന്നു. ‘വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്ന് മകൾ അർഥന’ ഇതാണ് ഒരു വാർത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളിൽ എഴുതിയിരിക്കുന്നത് ‘ഞാൻ വിജയകുമാറിന്റെ മകൾ അല്ല’ എന്നാണ്. ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്ട്രിയിൽ വന്നത്’’.

‘വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്‍നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല.