ഇടുക്കിയിൽ കുരിശുപള്ളികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം,രൂപക്കൂടുകളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിൽ

ഇടുക്കി: കുരിശുപള്ളികൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. പുളിയൻമല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്‌സ് കുരിശുപള്ളികള്‍ എന്നിങ്ങനെയുള്ള അഞ്ച് പള്ളികൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നു പുലര്‍ച്ചെ പള്ളികളില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് സംഭവം കാണുന്നത്. രൂപക്കൂടുകളുടെ ചില്ലുകൾ ആളുകൾ കല്ലെറിഞ്ഞ് തകർത്തു. നാലടി വീതിയും ആറടി ഉയരവുമുള്ള വാതിലിന്റെ ഗ്ലാസാണ് തകര്‍ന്നത്. പുളിയന്‍ മല പള്ളിക്ക് സമീപമുള്ള ഗ്രോട്ടോയുടെ തുണിനും കേടുപാടുണ്ടായി. അതേസമയം, പുളിയന്‍മല കമ്പനിപ്പടിയില്‍ പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ചില്ല് എറിഞ്ഞു തകര്‍ത്തതിന്റെ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.

സംഭവം നടന്ന സ്ഥലത്ത് പോലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവം മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ആരോപിച്ചു.