വൈശാഖിന് മിന്നു കെട്ടാന്‍ വേണ്ടി ഇടുക്കിയില്‍ നിന്നും വയനാട്ടില്‍ പറന്നിറങ്ങി മരിയ

കട്ടപ്പന: പൊതുവെ രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമാണ് ഹെലികോപ്റ്ററില്‍ പറന്ന് എത്താറുള്ളത്. എന്നാല്‍ ഇന്നലെ വയനാട്ടില്‍ ഹെലികോപ്റ്ററില്‍ പറന്നെത്തിയത് ഇവര്‍ ആരും ആയിരുന്നില്ല. പുതു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ നവ വധു ആയിരുന്നു ഹെലികോപ്റ്ററില്‍ പറന്നിററങ്ങിയത്. ഇന്നലെ രാവിലെ പത്ത് മണിക്ക് വയനാട് പുല്‍പ്പള്ളി പഴശിരാജാ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ നിന്നും വധു പുറത്തിറങ്ങിയത് നാട്ടുകാര്‍ക്കും ഏറെ കൗതുകമായി.

കോവിഡ് പ്രസിതന്ധിയെ അതിജീവിക്കാനായിരുന്നു കല്യാണപ്പെണ്ണ് വരന്റെ ഇടവകയിലേക്ക് ഹെലികോപ്റ്ററില്‍ എത്തിയത്. ഇടുക്കി വണ്ടന്മേട് ആമയാര്‍ ആക്കാട്ടമുണ്ടയില്‍ ലൂക്ക് തോമസിന്റെയും(ബേബിച്ചന്‍) ലിനിയുടെയും മകള്‍ മരിയയും വയനാട് പുല്‍പള്ളി ആടിക്കൊല്ലി കക്കുഴിയില്‍ ടോമി-ഡോളി ദമ്പതികളുടെ മകനായ വൈശാഖ് ടോമിയുടെയും വിവാഹമായിരുന്നു ഇന്നലെ. മരിയയാണ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത്.

വധുവിനെയും ബന്ധുക്കളെയും വൈശാഖും കുടുംബവും ചേര്‍ന്ന് സ്വീകരിച്ചു. ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. ഇന്നലെ രാവിലെ ഹെലികോപ്റ്റര്‍ വണ്ടന്‍മേട് ആമയാര്‍ എം.ഇ.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ പറന്നിറങ്ങിയപ്പോഴാണ് വധുവിന്റെ യാത്രയ്ക്കാണെന്ന വിവരം നാട്ടുകാരും അറിഞ്ഞത്.

ഇതോടെ വധുവിന്റെയും വീട്ടുകാരുടെയും ഹെലികോപ്റ്റര്‍ യാത്ര കാണാനായി നാട്ടുകാരും തടിച്ചുകൂടി. ഒന്നര മണിക്കൂറില്‍ താഴെ സമയംകൊണ്ടു വയനാട്ടിലെത്തിയ സംഘം വിവാഹം കഴിഞ്ഞു വൈകിട്ട് ഹെലികോപ്റ്ററില്‍തന്നെ സ്വദേശത്തു മടങ്ങിയെത്തി. കോവിഡ്19 വൈറസ് മഹാമാരിയും ദൂരക്കൂടുതലും കണക്കിലെടുത്താണ് യാത്രയ്ക്കു ഹെലികോപ്റ്റര്‍ തെരഞ്ഞെടുത്തതെന്നു മരിയയുടെ സഹോദരന്‍ പറഞ്ഞു. മരിയ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഫാം ഓഫീസറാണ്. വൈശാഖ് ഭുവനേശ്വറില്‍ പിഎച്ച്.ഡി. ചെയ്യുന്നു.