റഷ്യ ഒറ്റപ്പെടുമോ? സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്‍; യുക്രൈന് പിന്തുണയുമായി ഫ്രാന്‍സും

സൈനിക കേന്ദ്രങ്ങൾക്ക് പിന്നാലെ യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി റഷ്യ. വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യോമാക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന് സമീപമായാണ് ഇന്റലിജൻസ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

അതേസമയം യുക്രൈന് പിന്തുണയുമായി ഫ്രാൻസ്. യുക്രൈന് പൂർണ്ണ സഹായം നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇമ്മാനുവൽ മാക്രോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷം യുക്രൈനുമായുള്ള പിന്തുണ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞു. എന്നാൽ കരിങ്കടൽ വഴി റഷ്യൻ കപ്പലുകൾ അനുവദിക്കരുതെന്ന് തുർക്കിയോട് യുക്രൈൻ അഭ്യർത്ഥിച്ചു.

അതേസമയം റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈന അറിയിച്ചു. ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വളരെ മുന്‍വിധി കലര്‍ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ചുന്‍യിങ് പറഞ്ഞു.

റഷ്യയ്ക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. വ്‌ളാഡിമര്‍ പുടിന്‍ സ്വേച്ഛാധിപതിയാണെന്ന് ബോറിസ് ജോണ്‍സണ്‍ തുറന്നടിച്ചു. യുക്രൈനില്‍ റഷ്യ നടത്തുന്നത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും യുകെ ചൂണ്ടിക്കാട്ടി. അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ആശയവിനിമയം നടത്തും. യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

റഷ്യയെ തൊട്ടാല്‍ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പുടിന്‍.
റഷ്യന്‍ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യുഎന്‍ പ്രതിനിധി സഭ വിളിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. ആണവ ശക്തിയായ റഷ്യ തങ്ങളെ നശിപ്പിക്കുന്നുവെന്നും അധിനിവേശം നടത്തുന്നവരെ യുഎന്‍ തടയണമെന്നും യുക്രൈന്‍ ആവശ്യപ്പെടുന്നു.