ബോയ്‌സ്, ഗേൾസ് പ്രത്യേകം പ്രത്യേകം ഹൈസ്കൂളുകൾ വേണ്ടെന്ന് ബാലാവകാശ കമ്മിഷൻ

 

തിരുവനന്തപുരം/ സംസ്ഥാനത്തെ ബോയ്‌സ്, ഗേൾസ് ഹൈസ്കൂളുകൾ നിറുത്തലാ ക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. അടുത്ത അദ്ധ്യയനവർഷം മുതൽ എല്ലാ സ്കൂളുകളും മിക്‌സഡ് ആക്കണം. സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്‌കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നതി ലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്താകെ 164 ബോയ്‌സ് സ്കൂളുകളും 280 ഗേൾസ് സ്കൂളുകളുമാണ് ഉള്ളത്. ഉത്തരവിൽ നടപടി സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ മറുപടി നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചിരിക്കുകയാണ്.