കെ റെയിലിനെതിരെ വീടുകൾ കേറി പ്രചാരണത്തിന് കോൺ​ഗ്രസ്

കെ റെയിൽ പദ്ധതിയുടെ ആഘാതങ്ങൾ തുറന്നു കാട്ടുന്ന ലഘുരേഖകളുമായി അടുത്ത ആഴ്ച മുതൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ വീടുകൾ കേറി പ്രചാരണം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. രണ്ട് ലക്ഷം കോടിയുടെ പദ്ധതിയാണ് കെ റെയിൽ. സ്വന്തം ഏജൻസിയെ വച്ച് ഈ പദ്ധതി നടപ്പാക്കി പണം തട്ടാം എന്ന് മുഖ്യമന്ത്രി കരുതേണ്ട. കെ റെയിൽ പദ്ധതിയിൽ ജനാഭിപ്രായം അറിയണം എന്ന് എല്ലാവരും പറഞ്ഞിട്ടും സർക്കാർ അതിന് തയ്യാറായില്ലെന്നും സുധാകരൻ പറഞ്ഞു.

സുധാകരൻ്റെ വാക്കുകൾ വായിക്കാം

ഈ സർക്കാർ കാതലും പൂതലും ഇല്ലാത്തത്. മുഖ്യമന്ത്രിയ്ക്ക് ഇപ്പോൾ ഈ ബുദ്ധി തോന്നാൻ കാരണം എന്താണ്. കെ റെയിൽ രണ്ട് ലക്ഷം കോടിയുടെ പദ്ധതിയാണ്. പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാൻ എന്താണ് കാരണമെന്ന് സ‍ർക്കാർ വ്യക്തമാക്കണം. സ്വന്തം ഏജൻസിയെ വച്ച് തട്ടിപ്പ് സ്വപനം കാണേണ്ട. ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. കെ റെയിൽ പദ്ധതിയിൽ ജനഭിപ്രായം അറിയണം എന്നു എല്ലാവരും പറഞ്ഞില്ലേ. എന്നാൽ ഇക്കാര്യത്തിലെ സിപിഐഎം നയം മനസിലാകുന്നില്ല. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സീതാറാം യെച്ചൂരിക്ക് എന്താണ് പറയാനുള്ളത്.

കെ റെയിലിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി യുഡിഎഫ് പ്രവ‍ർത്തകർ ലഘുരേഖകളുമായി വീടുകൾ കയറും. പ്രസംഗവും പത്രസമ്മേളനവും നിർത്തി സമരമുഖത്തേക്ക് പോകും. ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ നടപ്പാവില്ലെന്ന് സ‍ർക്കാർ മനസ്സിലാക്കണം. അടുത്ത ആഴ്ചമുതൽ ലഘുരേഖകളുമായി യുഡിഎഫ് വീട് കയറി പ്രചാരണം ആരംഭിക്കും. എല്ലായിടത്തും നിയമനമടക്കം സിപിഐഎം ജനാധിപത്യവിരുദ്ധ നടപടി സ്വീകരിക്കുന്നു. രാഷ്ട്രപതിയുടെ ഡീലിറ്റ് ശുപാർശയിലെ ഇടപെടൽ പോലും ഇതിന് ഉദാഹരമാണ്.