മരിക്കുകയാണെന്ന് വാട്‌സ്ആപ് സന്ദേശം അയച്ച് ദമ്പതികൾ ജീവനൊടുക്കി

 

പാലക്കാട്/ പാലക്കാട് സ്വദേശികളായ ദമ്പതികൾ പഴനിയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരന്‍, ഭാര്യ സത്യഭാമ എന്നിവരെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് നിഗമനം.

ആലത്തൂരില്‍ നിന്ന് കഴിഞ്ഞദിവസം പഴനിയിൽ എത്തിയ ഇവര്‍ അവരുടെ പഴനിയിൽ നിന്നുള്ള ചിത്രങ്ങൾ ബന്ധുക്കള്‍ക്കും മക്കള്‍ക്കും അയച്ചുനല്‍കിയിരുന്നു. തുടർന്ന് രാത്രി വൈകി തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വാട്‌സ്ആപ് സന്ദേശം അയക്കുകയും ഉണ്ടായി.. ശനിയാഴ്ച രാവിലെയാണ് പഴനിയിലെ ലോഡ്ജ് മുറിയില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

മരിച്ച സുകുമാരന്‍ ആലത്തൂരില്‍ കട നടത്തി വരുകയായിരുന്നു. കടനടത്തിപ്പുമായി ബന്ധപെട്ടു സുകുമാരന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നുണ്ട്.