സംസ്ഥാനത്ത് ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും

സംസ്ഥാനത്ത് ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. വാക്‌സിനുമായെത്തുന്ന വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തും. നെടുമ്പാശ്ശേരിയിലെത്തുന്ന ആദ്യ ബാച്ച് വാക്‌സിന്‍ ജില്ലാ കലക്ടറുടെയും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഏറ്റുവാങ്ങും. കൊച്ചിയില്‍ നിന്നും എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് എത്തിക്കുക.

വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാക്‌സിനുമായി വിമാനം എത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഇന്നലെയാണ് തുടക്കമായത്. കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയര്‍ വാക്‌സിനുകളാണ് ലഭിക്കുക. പത്ത് ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയര്‍. അഞ്ച് ലക്ഷം വയര്‍ കൊവിഡ് വാക്‌സിനുകളാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നത്. വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് എത്തിക്കാനുമുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനം തയാറാക്കിയിട്ടുണ്ട്. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് പുലര്‍ച്ചെ ട്രക്കുകള്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്. പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വ്യോമമാര്‍ഗം കര്‍ണാല്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്‌സിന്‍ എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.

ആദ്യഘട്ടത്തില്‍ 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളില്‍ നിന്നും ദിവസേന 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. 3,62,870 പേരാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.