മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ അക്രമിസംഘം കുത്തിക്കൊന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ് മരിച്ചത്. മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

അശ്വദ് എന്നയാളാണ് കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, കുമ്പള സി ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സി.പി.എം. ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.