പടക്കക്കടയ്ക്ക് തീപിടിച്ച് അരക്കോടിയുടെ നഷ്ടം, മൂന്ന് കടകള്‍ കത്തി നശിച്ചു

തിരുവനന്തപുരം. ദീപാവലിക്ക് വേണ്ടി ഒരുക്കിയ പടക്കക്കടയ്ക്ക് തീ പിടിച്ച് കരമന തമലത്ത് മൂന്ന് കടകള്‍ കത്തി നശിച്ചു. ശനിയാഴ്ച രാത്രയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തി നശിച്ചു. പടക്കക്കടയ്ക്ക് പുറമേ ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച പലചരക്ക് കടയും സ്റ്റേഷനറി കടയുമാണ് കത്തിയത്.

കത്തിയ മൂന്ന് കടയും തമലം സ്വദേശി രാധാകൃഷ്ണന്റെതാണ്. ഈ കടയില്‍ ശനിയാഴ്ച ലഭിച്ച ഒന്നരലക്ഷത്തോളം രൂപയും കത്തിപ്പോയി. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷംവരും. ദീപാവലിയുടെ തലേദിവസമായിരുന്നതിനാല്‍ കടയില്‍ നല്ല തിരക്കിയാരുന്നു. തീപ്പിടുത്തവും പൊട്ടിത്തെറി ശബ്ദവും കാരണം രണ്ട് പേര്‍ക്ക് ബോധക്ഷയമുണ്ടായി.

കടയില്‍ പടക്കം വാങ്ങാനെത്തിയ രണ്ട് പേരുടെ ബൈക്കാണ് കത്തി നശിച്ചത്. പടക്കക്കടയില്‍ മൂന്ന് തീയണയ്ക്കല്‍ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നു. തീ പെട്ടെന്ന് പടര്‍ന്നപ്പോള്‍ അത് ഉപയോഗിക്കാന്‍ സാധിച്ചില്ലയ അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് തീയണച്ചു.