ലൈഫ് പദ്ധതി വീടു പണി എങ്ങും എത്തിയില്ല, കത്തെഴുതി വെച്ചശേഷം ലോട്ടറി കച്ചവടക്കാരന്റെ ആത്മഹത്യ

പത്തനംതിട്ട ഓമല്ലൂർ പളളത്ത് ലോട്ടറി കച്ചവടക്കാരൻ ഗോപി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈഫ് പദ്ധതി പ്രകാരമുള്ള വീടു പണി പൂർത്തിയാകാത്തതായിരുന്നു ഗോപിയുടെ വലിയ ദുഖമെന്ന് കുടുംബം പറഞ്ഞു. ആവശ്യമുന്നയിച്ച് പലതവണ പഞ്ചായത്ത് ഓഫീസിൽ പോയെന്നും പണം കിട്ടിയിരുന്നെങ്കിൽ വീട് പണി പൂർത്തിയായേനെ എന്നും കുടുംബം വെളിപ്പെടുത്തി. ഓണത്തിന് മുൻപ് വീടുപണി പൂർത്തിയാക്കി താമസം തുടങ്ങണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്നും മകൾ ബിന്ദു പറയുന്നു. വീടുപണി പൂർത്തിയാകാത്തതും ഭാര്യ സ്ട്രോക്ക് വന്ന് കിടപ്പിലായതും ഗോപിയെ വല്ലാതെ തളർത്തിയിരുന്നു.

മൃതദേഹത്തിന് സമീപത്ത് നിന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കുകയാണെന്ന കുറിപ്പും പൊലീസ് കണ്ടെത്തി. ജീവിതത്തിൽ പരാജയപ്പെട്ടുപോയി എന്നും ലൈഫ് പദ്ധതിപ്രകാരം ഉള്ള വീട് നിർമ്മാണം എങ്ങും എത്തിയില്ല എന്ന് കത്ത് പറയുന്നു.

‘വീടിന്റെ പണി എങ്ങുമെത്തിയില്ല. പണം കിട്ടാത്തത് കൊണ്ട്. ഓണത്തിന് മുമ്പ് വാർപ്പ് ലെവൽ എത്തിച്ചതാണ്. ഇതുവരെ വാർപ്പിന്റെ തുക കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഗോപി. ഭാര്യയും രണ്ടു മക്കളുമുണ്ട്.