ബാബു ആന്റണിയുടെ മെസേജ്, മുഖ്യമന്ത്രിയുടെ സഹായം, ഇത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് ഹരീഷ് പേരടി

നടന്‍ ബാബു ആന്റണി മുഖ്യമന്ത്രിയെ വിളിച്ചത് പ്രകാരം കോവിഡ് രോഗിക്ക് ചികിത്സ ലഭിച്ച സംഭവത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേര്‍ന്നതല്ല എന്ന് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഇതാണ് പുതിയ കീഴ് വഴക്കമെങ്കില്‍ മുഖ്യമന്ത്രിയുടെ നമ്പര്‍ പരസ്യമാക്കുകയെന്നും താരം കുറിച്ചു.

‘ആരുമില്ലാത്ത ഒരുപാട് കോവിഡ് രോഗികള്‍ ഇനിയും ബാക്കിയുണ്ട്.. ഇവര്‍ക്കൊക്കെ മുഖ്യമന്ത്രിയുടെ നമ്പര്‍ കിട്ടിയാല്‍ നല്ല ചികില്‍സ കിട്ടുമെന്നും.. ശുപാര്‍ശ ചെയ്യാന്‍ ഏതെങ്കിലും പ്രമുഖര്‍ കൂടി വേണമെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഈ വാര്‍ത്ത എന്നില്‍ ഉണ്ടാക്കിയത്.’

‘ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേര്‍ന്നതല്ല. ഇനി ഇതാണ് പുതിയ കീഴവഴക്കമെങ്കില്‍ മുഖ്യമന്ത്രിയുടെ നമ്പര്‍ പരസ്യമാക്കുക. എല്ലാ പാവപ്പെട്ടവര്‍ക്കും മുഖ്യമന്ത്രിക്ക് നേരിട്ട് സന്ദേശങ്ങള്‍ അയക്കാമല്ലോ. ചെറുപ്പത്തില്‍ വായിച്ച നല്ലവനായ രാജാവിന്റെ കഥയാണ് എനിക്കൊര്‍മ്മ വന്നത്’ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ആരോരുമില്ലാത്ത കോവിഡ് ബാധിച്ച തന്റെ ആരാധികയ്ക്ക് ബാബു ആന്റണിയുടെ ഇടപെടലിലൂടെ വൈദ്യസഹായം ലഭിച്ചത്. മുഖ്യമന്ത്രിക്ക് ബാബു ആന്റണി മെസേജ് അയക്കുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കലക്ടര്‍ വിളിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള നടപടിയെടുത്തു എന്ന് താരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് ഹരീഷ് പേരടി രംഗത്ത് എത്തിയത്.