ബില്ലടയ്ക്കാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് ആശുപത്രി, നിവർത്തിയില്ലെന്ന് യുവാവ്, ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

കൊച്ചി : ലിവ് ഇൻ പാർട്ണറുടെ മൃതദേഹം ആശുപത്രിയിൽ നിന്നു വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ഫ്ലാറ്റിൽനിന്നു വീണുണ്ടായ അപകടത്തിൽ മരിച്ച പങ്കാളിയുടെ മൃതദേഹം ബില്ല് അടയ്ക്കാതിരുന്നതിനെ തുടർന്ന് ആശുപത്രി അധികൃതർ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

ആശുപത്രിയിൽ, മെഡിക്കൽ ബില്ലായ 1.30 ലക്ഷം രൂപ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാൻ തയാറാണെന്നും മൃതദേഹം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് എൽജിബിടിക്യുഐ വിഭാഗത്തിൽ ഉൾപ്പെട്ട യുവാവു ഹൈക്കോടതിയെ സമീപിച്ചത്. 3നു പുലർച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 4നു മരിച്ചു.

കൂലിപ്പണി ചെയ്യുന്ന തനിക്ക് ഇത്രയും തുക കണ്ടെത്താനാകില്ലെന്നും 30,000 രൂപ അടയ്ക്കാൻ തയാറാണെന്നും മൃതദേഹം വിട്ടുനൽകാൻ കലക്ടർക്കു നിർദേശം നൽകണമെന്നുമാണു ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഇന്നു വീണ്ടും പരിഗണിക്കും.