നടനും മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ എഴുത്തുകാരന്റെ കുപ്പായമിട്ട ഇടത് പക്ഷ സഹയാത്രികൻ എന്‍ എസ് മാധവന്‍. അവിശ്വാസികളുടെ നാശത്തിനായി പ്രാര്‍ഥിക്കുമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെയാണ് മാധവന്റെ വിമർശനം. സുരേഷ് ഗോപിയുടെ വാക്കുകൾ മാധവന് തീരെ പിടിച്ചില്ല. ട്വിറ്ററിലൂടെ എന്‍ എസ് മാധവന്റെ പ്രതികരണം.
‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ…’ ഞാന്‍ നിരുപാധികം തലകുനിക്കുന്നു! എന്നാണ് മാധവന്റെ ട്വീറ്റ്! ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെ സുരേഷ് ഗോപി പിന്തുണച്ചിരുന്നു. ഇതിനെ അഭിനന്ദിച്ച് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. അതെ കുറിപ്പ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് മാധവന്റെ ഇപ്പോഴത്തെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. ഇപ്പോള്‍ തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല. അതും, സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് എനിക്ക് തോന്നുന്നില്ല’എന്നാണ് സുരേഷ് ഗോപിയെ അഭിനന്ദിച്ച് എന്‍ എസ് മാധവന്‍ അന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നത്.
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് വിശ്വാസികളെ നെഞ്ചോട് ചേർക്കുന്ന സുരേഷ് ഗോപിയുടെ പരാമർശം ഉണ്ടായത്. ‘എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍, അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും’ സുരേഷ് ഗോപി പറഞ്ഞു.
‘വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നില്‍ പോയി പ്രാര്‍ത്ഥിക്കും. അതു എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാല്‍ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗ്ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. അവിശ്വാസിക്കള്‍ക്കും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറേണ്ട. ഇതൊക്കെ ചെറുക്കേണ്ട കാലമാണ് ഇത്’ സുരേഷ് ഗോപി പറയുകയുണ്ടായി.