ജീവിതത്തില്‍ സുഖം തേടുന്നവള്‍, ആത്മ നിര്‍വൃതിക്ക് വേണ്ടി ജീവിക്കുന്നവള്‍ ഇന്നും ഉണങ്ങാത്ത മുറിവുകളെക്കുറിച്ച് ജസ്ല മാടശ്ശേരി

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ജസ്ല മാടശ്ശേരി. സമകാലിക വിഷയങ്ങളില്‍ തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും വെട്ടിത്തുറന്ന് പറയാറുള്ള ജസ്ലക്ക് ആരാധകരും വിമര്‍ശകരും നിരവധിയാണ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസില്‍ എത്തിയ താരം ഷോയിലും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഒരു യുക്തിവാദി കൂടിയായ ജസ്ല മതപരമായ വിഷയങ്ങളില്‍ വളരെയധികം വിമര്‍ശനം നേരിട്ടിട്ടുണ്ട്. ജസ്ലയുടെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഇതെഴുതുന്നത് ഒരു എഴുത്തുകാരിയല്ലെന്ന് ആദ്യമറിയുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് വഴിതെറ്റിയെത്തിയ താഴ്വാരമാണ്…ഇ എഴുത്തിന്റേത്. ജീവിതത്തില്‍ നിന്നും കീറിയെടുത്ത ചില ഏടുകളാണ്. കീറിയെടുത്തപ്പോള്‍ മൂലകളും വക്കുകളും പെര്‍ഫെക്ട് അല്ല. പാതി കീറിപോയ ഏടുകളും കൂട്ടത്തിലുണ്ട്. അതും എന്നെ വല്ലാതെ ഉലച്ചപ്പോള്‍. മനസ്സ് വീര്‍പ്പുമുട്ടിച്ചപ്പോള്‍ ഇതെല്ലാം ഞാനെവിടെ കൊണ്ട് പോയി തള്ളുമെന്നോര്‍ത്തപ്പോള്‍.

മുന്നില്‍ കണ്ട പേനയും പുസ്തകവും ഒരു വഴികാണിച്ചു. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടേല്‍ നിനക്ക് വേണ്ടി എഴുതി തീരാന്‍ ഞങ്ങള്‍ തയ്യാറാണെന്ന്. ആത്മസുഹൃത്തിന്റെ തലോടല്‍ പോലെ അവര്. ഞാന്‍ സ്വാര്‍ത്ഥയാണല്ലോ. അഹങ്കാരിയും, താന്തോന്നിയുമാണല്ലോ. ബാഹ്യമായ ജീവിതത്തില്‍ സുഖം തേടുന്നവള്‍..ആത്മ നിര്‍വൃതിക്ക് വേണ്ടി…ഈ ലോകത്ത് ജീവിക്കുന്നവള്‍.

അധികമാഗ്രഹമൊന്നുമില്ലാത്തവള്‍. കുറച്ച് കാലമെങ്കിലത് വിട്ട് വീഴ്ചയില്ലാത്ത.. സന്ധികളില്ലാത്ത ഒന്ന്. പറ്റുമെങ്കില്‍.. സാധ്യമാണെങ്കില്‍ ഭൂമിക്കപ്പുറവും.. ജീവിക്കുന്നിടത്തോളം അതങ്ങനെ തന്നെ. ഞാനായി. ഉള്ളില് ഭയവും നിലവിളിയുമില്ലാതെ, സംഘര്‍ഷങ്ങളില്ലാതെ നീലവെളിച്ചത്തില്‍. അത് കൊണ്ട് നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. നിങ്ങളെ എഴുതിയില്ലാതാക്കുന്നു.

ഈ ഗ്രന്ഥമെഴുതുമ്‌ബോള്‍ എന്റെ മാനസീകാന്തരീക്ഷം ഇത്ര ഇരുണ്ട് പോകാന്‍ കാരണമെന്തായിരിക്കും…??? ഇരുണ്ടത് തന്നെയാണ്. ആദ്യം സുചിപ്പിച്ച പോലെ. ജീവിതത്തില്‍ നിന്നും വലിച്ച് ചീന്തിയെടുത്ത ഏടുകളാണല്ലോ. അപ്പോ ചില മുറിവുകളും രക്ത കിനിച്ചിലുകളും സ്വാഭാവികമാവുമല്ലോ. എന്നാല്‍ അതില്‍ ചിലത് ഇന്നും ഉണങ്ങാത്ത മുറിവുകളാണ്. ഇപ്പോഴും രക്തം കിനിഞ്ഞൊഴുകുന്നുണ്ട്. പിന്നെങ്ങനെ ഗ്രന്ഥകാരിയുടെ മാനസീകാന്തരീക്ഷം ശാന്തമാവുമെന്നാണ്..?? ഇപ്പോള്‍ ഈ പുലര്‍കാലത്ത് മുന്നില്‍ കാണുന്ന സംഘര്‍ഷങ്ങളില്ലാതെ തിരകളില്ലാതെ. ശാന്തമായുറങ്ങുന്ന കടല് പോലാകുമെന്നാണ്.