സ്വന്തമെന്ന് പറഞ്ഞ് ജോളി ഓടിച്ചിരുന്നത് സുഹൃത്തുക്കളുടെ ആഡംബര കാറുകള്‍

ജോളിയെ കുറിച്ച്‌ ഓരോ ദിവസവും പുറത്തുവരുന്നത് നിഗൂഢമായ കാര്യങ്ങളാണ്. റിയല്‍ എസ്റ്റേറ്റിനെന്ന പേരില്‍ ജോളി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പണമിടപാടില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളോട് വല്ലാത്ത ഭ്രമമുണ്ടായിരുന്ന ജോളി പലപ്പോഴും സുഹൃത്തുക്കളുടെ വിലകൂടിയ കാറുകളാണു സ്വന്തമെന്ന് പറഞ്ഞ് ഓടിച്ചിരുന്നത്.

നിരവധിയാളുകളില്‍ നിന്നു പണം വാങ്ങിയിട്ടുണ്ടെന്നാണു ജോളിയുടെ മൊഴി. തിരുവമ്ബാടിയിലെ വ്യാപാരി, കോടഞ്ചേരിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, കൂടത്തായിയിലെ വാഹന ഇടപാടുകാരന്‍ എന്നിവരുമായി ലക്ഷങ്ങളുടെ കൈമാറ്റമുണ്ടായി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നാണു വിശ്വസിപ്പിച്ചിരുന്നത്.

പണം തിരികെ കിട്ടുന്നതിനു പലപ്പോഴായി ഇടനിലക്കാര്‍ വഴി സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തുവും, വീടും, കടമുറികളും വിറ്റാണ് തിരുവമ്ബാടിയിലെ വ്യവസായി ജോളിക്ക് നല്‍കിയ പണത്തിന്റെ ബാധ്യത തീര്‍ത്തത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പലരില്‍ നിന്നായി പണം വാങ്ങി ജോളിക്ക് കൈമാറിയിയിട്ടുണ്ടെന്നും വ്യക്തമായി.

ജോളിയുടെയുടെയും ബന്ധുക്കളുടെയും മൊഴിക്കൊപ്പം സുഹൃത്തുക്കളില്‍ നിന്നുള്ള വിവരങ്ങളും ലക്ഷങ്ങളുടെ ഇടപാട് നടന്നുവെന്നു തെളിയിക്കുന്നതാണ്. പണം നഷ്ടപ്പെട്ട പലരെയും ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടെങ്കിലും മാനഹാനി ഭയന്നു പരാതിയില്ലെന്ന നിലപാടാണു സ്വീകരിച്ചത്.