2016 ജനവരി 11ന് അമ്മയും മരിച്ചു. അന്നുചില സംശയങ്ങള്‍ ബന്ധുക്കള്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടിരുന്നു. കൃത്യം ഒരുവര്‍ഷം കഴിഞ്ഞ് പിതാവ് ഷാജുവും ജോളിയും തമ്മില്‍ വിവാഹിതരായി. അമ്മ എന്നുതന്നെയാണ് ഞാന്‍ അവരേയും വിളിച്ചിരുന്നത്.
അധികം വൈകാതെ പുലിക്കയത്തെ ഞങ്ങളുടെ വീട്ടില്‍നിന്ന് അമ്മയും പിതാവും കൂടത്തായിയിലെ അവരുടെ വീട്ടിലേക്ക് താമസം മാറ്റിയപ്പോള്‍ എന്നെയും കൂടെ കൊണ്ടുപോയി. വല്ല്യപ്പനും ഇതിനെ അനുകൂലിച്ചു. കൂടത്തായിയിലെ വീട്ടില്‍ അപരിചിതനെപോലെയാണ് ഞാന്‍ ജീവിച്ചത്. അമ്മ സിലിയുടെ ബന്ധുക്കള്‍ എനിക്ക് സമ്മാനിച്ച വിലകൂടിയ വസ്ത്രങ്ങളും ഷൂസും മറ്റും രണ്ടാനമ്മ അവരുടെ മക്കള്‍ക്ക് എടുത്തുകൊടുത്തു.
എല്ലാകാര്യത്തിലും തരംതിരിവുണ്ടായി. പിതാവിനോട് ഇതെല്ലാം തുറന്നുപറയാന്‍ എനിക്ക് ധൈര്യമുണ്ടായില്ല. ജോളിയമ്മ രാത്രി വൈകി ഫോണ്‍ ചെയ്യുന്നത് പലപ്പോഴും കണ്ടിരുന്നു. സൗകര്യപൂര്‍വം ഫോണ്‍ ചെയ്യുന്നതിനായി ജോളിയമ്മ ഡ്രോയിങ്ങ് മുറിയിലെ സോഫയിലാണ് രാത്രി കിടന്നിരുന്നത്.
അമ്മയുണ്ടായിരുന്നപ്പോള്‍ ഞാനുഭവിച്ച സൗഭാഗ്യങ്ങളോര്‍ത്ത് പലരാത്രികളിലും കരഞ്ഞുപ്രാര്ഥിച്ചിട്ടുണ്ട്. ഒടുവില്‍ അവിടെ നില്‍ക്കക്കള്ളിയില്ലാതെ ഞാന്‍ പുലിക്കയത്തെ പിതൃഭവനത്തിലേക്ക് താമസം മാറ്റി. രണ്ടാനമ്മയുമൊത്ത് കൂടത്തായിയിലെ വീട്ടില്‍ താമസിക്കാന്‍ ചില ഉറ്റബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ പോയില്ല. ഇടയ്ക്ക് ജോളിയമ്മ പുലിക്കയത്തിലെ വീട്ടിലും വരുമായിരുന്നു. ഗത്യന്തരമില്ലാതെ ഒരുദിവസം അവരോട് വഴക്കിട്ട് അമ്മ സിലിയുടെ ബന്ധുവീട്ടിലേക്ക് പോന്നതാണെന്നും മകന് മൊഴിനല്‍കി. കുറച്ചുകാലമായി സിലിയുടെ ബന്ധുവീട്ടിലാണ് മകന് താമസിക്കുന്നത്. സിലിവധക്കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നയിക്കുന്ന ചില നിര്‍ണായകവിവരങ്ങള്‍ അന്വേഷണസംഘത്തിന് സിലിയുടെ മകനില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
സിലിവധകേസ് അന്വേഷിക്കുന്ന വടകര കോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ ബി.കെ.സിജു ആല്‍ഫൈനിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവന്പാടി ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ് എന്നിവര്‍ സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെക്കുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബാലന് തുറന്നുപറഞ്ഞത്. അമ്മ സിലി ജീവിച്ചിരുന്നകാലത്ത് വീട്ടില്‍ വലിയ സന്തോഷമായിരുന്നു. അനുജത്തി ആല്ഫൈന് 2014 മേയ് മൂന്നിന് മരിച്ചതിനുശേഷം അമ്മ വളരെ ദുഃഖിതയായിരുന്നു. മുന്പത്തേക്കാളും എന്നോട് കൂടുതല്‍ സ്നേഹം ഉണ്ടായി. പൊന്നുമോനെ, ഇനി നീ മാത്രമെ ഞങ്ങള്‍ക്കുള്ളൂ എന്ന് ഇടയ്ക്കിടെ കെട്ടിപ്പിടിച്ച് അമ്മ പറയുമായിരുന്നു.