ആര്യന്‍ ഖാന് ജാമ്യം നിന്നത് ജൂഹി ചൗള; ജനിച്ചതു മുതല്‍ ആര്യനെ ജൂഹിക്ക് അറിയാമെന്ന് അഭിഭാഷകന്‍

മുംബൈ: മയക്കുമരുന്നു കേസില്‍ ആര്യന്‍ ഖാന് ആള്‍ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ജാമ്യത്തിനായുള്ള ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പുവയ്ക്കാന്‍ നടി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കോടതിയിലെത്തിയിരുന്നു. ആര്യന്റെ പിതാവ് ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള.

ജനിച്ചതു മുതല്‍ ആര്യനെ ജൂഹിക്ക് അറിയാമെന്ന് അഭിഭാഷകന്‍ സതീഷ് മനേഷ് ഷിന്‍ഡെ പ്രതികരിച്ചു. ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

14 ഇന ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, എല്ലാ വെള്ളിയാഴ്ചയും 11 മണിക്കും രണ്ടു മണിക്കും ഇടയില്‍ എന്‍സിബി ഓഫീസില്‍ ഹാജകാരണം, കോടതി വിചാരണയിലും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാല്‍ എത്തിചേരണം, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. പ്രതികള്‍ വ്യവസ്ഥ തെറ്റിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിയ്ക്ക് കോടതിയെ സമീപിക്കാം.

ഒക്‌ടോബര്‍ എട്ടു മുതല്‍ മുംബൈ ആര്‍തര്‍ ജയിലിലായിരുന്നു ആര്യന്‍. ജാമ്യം അനുവദിക്കരുതെന്ന എന്‍സിബിയുടെ വാദം തള്ളി ജസ്റ്റിസ് നിതിന്‍ ഡബ്യൂ സാംബ്രെയാണ് ആര്യന് ഉള്‍പ്പടെ മറ്റു രണ്ടു പേര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഒക്‌ടോബര്‍ മൂന്നിനാണ് ക്രൂയിസ് ഷിപ്പില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ ആര്യന്‍ പിടിയിലായത്. മുംബൈയില്‍ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയില്‍നിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സര്‍വീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ യാത്രക്കാരെപോലെ കയറുകയായിരുന്നു.