കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, മൊയ്തീൻ തിങ്കളാഴ്‌ച ഇ.ഡി.ക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ എം.എൽ.എ. തിങ്കളാഴ്ച ഇ.ഡി.ക്ക് മുന്നിൽ ഹാജരാകും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും പല കാരണങ്ങൾ കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല.

ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ചിരുന്ന തൃശ്ശൂർ കോർപ്പറേഷന്റെ സി.പി.എം. കൗൺസിലർ അനൂപ് ഡേവിസ് കാടയോടും വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. അരവിന്ദാക്ഷനോടും തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

സാന്പത്തിക ഇടപാടുകാരൻ സതീഷ് കുമാറുമായുള്ള ബന്ധത്തിലാണ് ഇവരെയെല്ലാം ചോദ്യംചെയ്യുന്നത്. സതീഷ് കുമാറിന്റെ അടുപ്പക്കാരായ മധു അമ്പലപുരം, ജിജോർ എന്നിവരെയും ചോദ്യംചെയ്തിരുന്നു. ഇവരാണ് ഇടനിലക്കാരായി പ്രവർത്തിച്ചതെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം. ഇവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്തേക്കുമെന്നാണ് സൂചന.

അതേസമയം ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മുൻ എം.പി.യും സതീഷ് കുമാറുമായുള്ള സാമ്പത്തികഇടപാടിൽ പങ്കാളിയായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ടെലിഫോൺ ശബ്ദരേഖയുണ്ടെന്നും സാക്ഷിമൊഴികളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു.