മിത്ത് വിവാദത്തിൽ എൻഎസ്എസിന്റേത് അന്തസുള്ള തീരുമാനം, പ്രക്ഷോഭത്തിനില്ല നിയമപരമായി നേരിടുമെന്ന് കെ ബി ​ഗണേഷ്കുമാർ

മിത്ത് വിവാദത്തിൽ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എൻഎസ്എസ് എടുത്തിരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാർ. എൻ.എസ്.എസിനെ സംബന്ധിച്ച കാര്യങ്ങൾ ജനറൽ സെക്രട്ടറി പറയും. താൻ പറയുന്നത് ശരിയല്ല. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ചേർന്ന നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാമജപ യാത്രക്കെതിരെ കേസെടുത്തതിനെ കുറിച്ച് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിലെ പ്രതികരണം ചോദിച്ചപ്പോൾ ഗണേഷ് കുമാറിൻറെ മറുപടിയിങ്ങനെ- “നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതാണ് കറക്റ്റ്. അന്തസ്സായ തീരുമാനം എൻ.എസ്.എസ് എടുത്തിട്ടുണ്ട്. ഒരു അക്രമ സമരത്തിലൂടെ കേരളത്തിലെ മതസൗഹാർദം തകർക്കാതെ എൻ.എസ്.എസ് വളരെ മാന്യമായ തീരുമാനമെടുത്തിട്ടുണ്ട്. നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എൻ.എസ്.എസിൻറെ നയമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞു”.

ഒരു മുതലെടുപ്പിനും എൻ.എസ്.എസ് കൂട്ടുനിൽക്കില്ല. തെറ്റുകണ്ടാൽ നിയമത്തിൻറെ വഴി സ്വീകരിക്കുക എന്നതാണ് ശരിയെന്നും ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിശബ്ദനാണോ എന്ന ചോദ്യത്തിന് അതൊന്നും താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ കാണുമ്പോൾ ചോദിച്ചാൽ മതിയെന്നും ഗണേഷ് കുമാർ മറുപടി നൽകി.

എ.എൻ ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷം എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്പീക്കർ മിത്ത് പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സംസ്ഥാന സർക്കാർ സ്പീക്കർക്കെതിരെ യുക്തമായ നടപടിയെടുക്കണമെന്നുമാണ് എൻ.എസ്.എസ് ആവശ്യപ്പെട്ടത്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും എൻ.എസ്.എസ് അറിയിച്ചു.

സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളിയാണെന്നാണ് എൻ.എസ്.എസ് വിലയിരുത്തൽ. എന്നാൽ തുടർ പ്രതിഷേധ പരിപാടികൾ എങ്ങനെയായിരിക്കുമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നില്ല. പ്രതിഷേധത്തെ സംബന്ധിച്ച് യോഗത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നാണ് സൂചന. എൻ.എസ്.എസ് ഉപാധ്യക്ഷൻ സംഗീത് കുമാർ സമർപ്പിച്ച ഹരജി ഹൈക്കോടതിയിലായതിനാൽ, കോടതിയുടെ പരാമർശം വരട്ടെ എന്ന നിലപാടിലാണ് എൻ.എസ്.എസ്.