കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു; സന്ദർശകർക്കു കർശന നിയന്ത്രണം

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞെങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ഓഗസ്റ്റ് 29 നാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിനെ തുടര്‍ന്നാണു കോടിയേരിക്കു വിദഗ്ധചികിത്സ നല്‍കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കഴിഞ്ഞദിവസം കോടിയേരിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചോദിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സന്ദര്‍ശിച്ചിരുന്നു.