തൃശ്ശൂരിൽ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി, സ്ത്രീധന പീഡനം മൂലമെന്ന് പരാതി

തൃശൂർ: സ്ത്രീധന പീഡനം മൂലം ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി. ഭർതൃകുടുംബം ഒളിവിൽ. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഭർതൃവീട്ടിൽ ജീവനൊടുക്കിയത്.

2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുൽ ആബിദീനും തമ്മിലുള്ള വിവാഹം നടന്നത് .വിവാഹം ഉറപ്പിക്കുന്ന സമയം ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനം ഒന്നും ചോദിച്ചിരുന്നില്ല. എന്നാൽ 100 പവനെങ്കിലും സ്ത്രീധനം തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി വിവാഹശേഷം സൈനുൽ ആബിദീന്റെ വീട്ടുകാർ പറഞ്ഞിരുന്നുവെന്ന് ​സെബീനയുടെ കുടുംബം ആരോപിച്ചു.

പിന്നീട് ചെറിയ ആവശ്യങ്ങൾ പറഞ്ഞ് സെബീനയുടെ വീട്ടുകാരിൽ നിന്ന് വലിയ തുക വാങ്ങിയിരുന്നു. പലതവണ ഇതിന്റെ പേരിൽ വീട്ടുകാരുമായി പ്രശ്നങ്ങളുണ്ടായി. 45 തവണ പള്ളിക്കമ്മിറ്റിയടക്കം ഇരുവീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടന്നിട്ടുണ്ടെന്നും സെബീനയുടെ കുടുംബം പറയുന്നു.

ഭാര്യവീട്ടിൽ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് ജീവിക്കുകയായിരുന്നുവത്രെ സൈനുൽ ആബിദീന്റെ ലക്ഷ്യം. പലതവണ ഇയാളെ ഗൾഫിലേക്ക് കൊണ്ടുപോയിട്ടും ജോലി ചെയ്യാൻ തയാറായില്ലെന്നും പരാതിയിലുണ്ട്. ജ്യേഷ്ഠന്റെ ഭാര്യയടക്കം സെബീനയെ ഉപദ്രവിച്ചിരുന്നു. നിലവിൽ സൈനുൽ ആബിദീനും കുടുംബവും ഒളിവിലാണെന്നാണ് കുന്നംകുളം പൊലീസ് പറയുന്നത്.