ലെനയുടെ വാചകമടി കേട്ട് കുറേ പേര്‍ കഷ്ടപ്പെടും, നടിക്കെതിരെ വിമര്‍ശനം

മലയാളത്തിൽ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സോഷ്യൽ മീഡിയയിൽ രസകരമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ച്‌ താരം എത്താറുണ്ട്.

നടി ലെനയുടെ പ്രസ്താവനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു. മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും, മൈഗ്രൈനേക്കുറിച്ചും ലെന നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് വിമര്‍ശനം. മനശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദമുള്ള അഭിനേത്രിയാണ് ലെന. ഒരു ശാസ്ത്രം പഠിച്ച വ്യക്തിയുടെ ശബ്ദമല്ല ലെനയുടേത് എന്നാണ് വിമര്‍ശനം. ലെനയുടെ പ്രസ്താവനകള്‍ക്കെതിരെ ഡോക്ടര്‍ സിജെ ജോണ്‍ ചെന്നക്കാട്ട് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

അഭിനേത്രി ലെനയുടെ ഒരു ഇന്റര്‍വ്യൂവിനെ കുറിച്ച് പറയും മുമ്പേ ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. ഡിഗ്രി കഴിഞ്ഞു ക്ലിനിക്കല്‍ സൈക്കോളജി കൂടി ഉള്‍പ്പെടുന്ന രണ്ട് വര്‍ഷ ബിരുദാനന്തര ബിരുദം നേടിയാല്‍ മാത്രം മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് പ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്‌ററ് ആവില്ല. അതിന് ചികിത്സാ സാഹചര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിലെ രണ്ട് വര്‍ഷ പി ജി അനന്തര പഠനം വേണം.

സൈക്കോളജിയിലും ക്ലിനിക്കല്‍ സൈക്കോളജിയിലും എം എ യോ, എം എസ്സിയോ ഉള്ളവര്‍ക്ക് കൗണ്‍സെല്ലിംഗ് പോലെയുള്ള മനഃശാസ്ത്ര ചികിത്സകള്‍ തീര്‍ച്ചയായും ചെയ്യാം.ചില ആശുപത്രികളില്‍ സൈക്കോളജിസ്റ്റെന്ന തസ്തികയില്‍ നിയമിക്കാറുമുണ്ട്. അവര്‍ പഠിക്കുന്ന സിലബസ്സില്‍ ശാസ്ത്ര വിരുദ്ധ പ്രചരണം നടത്തണമെന്ന് പഠിപ്പിക്കുന്നുമില്ല. എന്നാല്‍ മനഃശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദമുള്ള അഭിനേത്രിയായ ലെന മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെ കുറിച്ചും, രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഔഷധങ്ങളെ പറ്റിയും, മൈഗ്രൈനേക്കുറിച്ചും ന്യൂ ഇന്ത്യന്‍ സ്പ്രസ്സിലെ ഇന്റര്‍വ്യൂയില്‍ ഒത്തിരി അബദ്ധങ്ങള്‍ വിളമ്പുന്നുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ കുഴപ്പം പിടിച്ചതാണെന്നാണ് ഒരു നിരീക്ഷണം.

ലെന മാഡം കൊളസ്ട്രോള്‍ വാല്യൂവിന്റെ നോര്‍മല്‍ ശാസ്ത്ര ലോകം കുറച്ചതിനെ വിമര്‍ശിക്കുന്നു. എല്‍. ഡി. എല്‍, എച്ച്. ഡി. എല്‍ തുടങ്ങിയ ലിപിഡ് പ്രൊഫൈല്‍ വക ഭേദങ്ങളെ കുറിച്ച് പറയാതെ കൊളസ്ട്രോള്‍ വാല്യൂവിനെ കുറിച്ച് മാത്രം പുലമ്പുന്നു. സ്റ്റാറ്റിന്‍ ഹൃദ്രോഗ നിയന്ത്രണത്തില്‍ സൃഷ്ടിച്ച പ്രതിരോധത്തെ കുറിച്ചുള്ള പഠനങ്ങള്‍ ശ്രദ്ധിക്കാന്‍ പോകുന്നുമില്ല. ഞാന്‍ പ്രശസ്ത. അത് കൊണ്ട് ഞാന്‍ പറയുന്നത് ശാസ്ത്രമെന്ന ഈഗോയില്‍ അഭിരമിക്കുന്നു.

മനസ്സിന്റെ രോഗമുള്ളവരെയും, മനോരോഗത്തിനുള്ള മരുന്നുകളെയും കുറ്റം പറയുന്ന സിനിമാ ശൈലിയില്‍ തന്നെയാണ് ലെനയും. ആത്മഹത്യാ ചിന്തയെ ബുള്‍ ഷിറ്റ് എന്ന് പരിഹസിക്കുന്നത് ശ്രദ്ധിക്കുക. ഇത് സൈക്കോളജിസ്റ്റിന്റെ ഭാഷയല്ല. ഒരു ശാസ്ത്രം പഠിച്ച വ്യക്തിയുടെ ശബ്ദമല്ല ഇത്. രോഗ നിയന്ത്രണം വന്ന പലരും ഇതൊക്കെ കേട്ട് മരുന്ന് നിര്‍ത്തി കൂടുതല്‍ രോഗാവസ്ഥയിലേക്ക് വഴുതി വീഴുന്നത് നിത്യ സംഭവമാണ്. ലെനയുടെ വാചകമടി കേട്ട് കുറച്ച് പേര്‍ കഷ്ടപ്പെടട്ടെ.

കിഡ്‌നി പോകും, ബ്രെയിന്‍ പോകും, കരള്‍ പോകുമെന്നൊക്കെ ഒരു നിരക്ഷരയെ പോലെ വിളിച്ച് കൂവുന്നുണ്ട്. ഇതൊക്കെ കുറെ കാലം കഴിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ട് കിഡ്‌നി പോകാതെ, അഭിനയിക്കാന്‍ പ്രാപ്തി നല്‍കുന്ന തലച്ചോറോടെ, ആരോഗ്യത്തോടെ മാഡം ഇപ്പോഴും നില നില്‍ക്കുന്നുണ്ടല്ലോ? സന്തോഷം. ഈഗോ ഇല്ലാതായാല്‍ മൈഗ്രൈന്‍ ഇല്ലാതാകുമെന്നതാണ് അഭിനേത്രിയുടെ പക്ഷം. അശാസ്ത്രീയത സിനിമാ ഡയലോഗ് പോലെ പറഞ്ഞിട്ട് ഒടുവില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണം മരുന്ന് നിര്‍ത്താനെന്നൊരു ഡിസ്‌ക്ളൈമര്‍ നല്‍കിയിട്ടുമുണ്ട്. എന്ത് പറയാനാണ്?

സെലിബ്രിറ്റികള്‍ പൊതു ബോധത്തിലേക്ക് ഇട്ട് കൊടുക്കുന്ന ആശയക്കുഴപ്പങ്ങളില്‍ മനം മടുത്തു ഇടുന്ന പോസ്റ്റാണിത്. ലെന ഒരു പ്രതീകം മാത്രം. വീഡിയോ ലിങ്ക് കമന്റില്‍ കൊടുക്കുന്നുണ്ട്. കേട്ട് രസിക്കുക. ഇത് കേട്ട് എല്ലാ ഔഷധങ്ങളും നിര്‍ത്തുന്നവര്‍ നിര്‍ത്തട്ടെ. മരുന്ന് കഴിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന വേളകളില്‍ ഈ സൂക്തം വിശ്വസിച്ചു എതിര്‍ക്കട്ടെ . ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ പറഞ്ഞ് ആധുനീക ചികിത്സയില്‍ നിന്നും അകന്ന് നടന്ന ഒരു സിനിമാ പ്രമുഖന്‍ രോഗം കലശലായപ്പോള്‍ മൃത പ്രായനായി ആശുപത്രിയില്‍ കയറുകയും രക്ഷപ്പെടുകയും ചെയ്ത സംഭവം കേരളം കണ്ടിട്ടുണ്ട്.

കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസിയായിരുന്നുവെന്ന് ഇതേ ഇന്റര്‍വ്യൂവിന്റെ വേറെ ഭാഗത്തില്‍ തറപ്പിച്ചു പറയുന്ന ലെന മികച്ച അഭിനേത്രി തന്നെ. ചികിത്സകയെന്ന നിലയിലുള്ള കേമത്തം ഇത് വരെ കേട്ടിട്ടില്ല. അത് ഇനി കൂടുതല്‍ തെളിയട്ടെ