കഴിഞ്ഞ പിറന്നാൾ ജയിലിലെ തണുത്ത തറയിൽ, വികാരാധീനനായി എം ശിവശങ്കർ

59ാം പിറന്നാൾ ദിനത്തിൽ സ്വർണക്കടത്ത് കേസിലെ ജയിൽവാസ അനുഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി എം ശിവശങ്കർ. യഥാർത്ഥ സ്നേഹിതരെ മനസ്സിലാക്കാൻ ജയിൽ അനുഭവം സഹായിച്ചുവെന്നാണ് കുറിപ്പിൽ പറയുന്നത്.

കുറിപ്പിങ്ങനെ,

ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത്.

സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കർ ഒന്നരവർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സർവീസിൽ പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെൻറ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെൻറും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി.