മധു കൊലക്കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് അമ്മ; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയില്‍ ഹരജി നല്‍കി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഈ അപേക്ഷയില്‍ തീരുമാനമാവുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. വിചാരണ തുടങ്ങിയപ്പോള്‍ കൂറുമാറ്റമുണ്ടായതിനെ തുടര്‍ന്നാണ് അമ്മ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ മൊഴി മാറ്റുന്നത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമ്മ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുവാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണക്കോടതി മറുപടി നല്‍കി. കുടുംബത്തിന് അങ്ങനെ ഒരാവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയത്. കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി രാജേന്ദ്രന് വിചാരണയില്‍ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം. അഡീഷനല്‍ പ്രോസിക്യൂട്ടറെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം 10ാം സാക്ഷിയായ ഉണ്ണികൃഷ്ണന്‍, 11ാം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.