17-കാരിയുടെ മരണം, ആത്മഹത്യയെന്ന് പോലീസ്, സഹോദരിക്ക് സന്ദേശം അയച്ചിരുന്നു, വിവരങ്ങൾ ഇങ്ങനെ

മലപ്പുറം: എ‌ടവണ്ണയിലെ 17-കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. ആത്മഹത്യ ചെയ്യുന്നുവെന്ന് പെൺകുട്ടി സഹോദരിക്ക് സന്ദേശം അയച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നാണ് കൊലപതാകമല്ലെന്ന് സ്ഥിരീകരിച്ചത്. കേസിൽ പ്രതിയായ കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പോലീസ് കരാട്ടെ ക്ലാസിലെ മറ്റ് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തും.സിദ്ദിഖ് കരാട്ടെ പരിശീലനം നൽകിയ വിദ്യാർത്ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രായപൂർത്തികാവാത്ത നിരവധി കുട്ടികളെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് വിദ്യാർത്ഥിനി വെളിപ്പെടുത്തി.

പരിശീലനത്തിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് ഇയാൾ നിരന്തരം ശരീരത്തിൽ സ്പർശിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. പ്രതിക്കെതിരെ കേസ് കൊടുക്കാനിരിക്കെയാണ് 17-കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതാണ് സംഭവം കൊലപാതകം ആണോയെന്ന് സംശയിക്കാൻ കാരണമായത്.