ടി.പി വധക്കേസില്‍ പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു, വിധി സ്വാ​ഗതാർഹം, എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: ടി.പി വധക്കേസിൽ പാർട്ടി നേതാക്കളെ കള്ളക്കേസിൽപ്പെടുത്തി വർഷങ്ങളോളം ജയിലിലടച്ചു, പകവീട്ടലായാണ് കേസിനെ കൈകാര്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഹൈക്കോടതിവിധി സ്വാ​ഗതംചെയ്യുന്നു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേരത്തേ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ വലിയ കടന്നാക്രമണം നടത്താനുള്ള ബോധപൂർവ്വമായ ശ്രമം കേസുമായി ബന്ധപ്പെട്ട് നടന്നു. അപ്പോഴാണ് ശരിയായ രീതിയിൽ ഞങ്ങൾക്ക് ഇടപെടേണ്ടിവന്നതെന്നും കേസിനെ രാഷ്ട്രീയവൽക്കരിക്കാൻ യുഡിഎഫ് ആണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

വലിയ നിയമയുദ്ധമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. കൊള്ളക്കാരനെ അറസ്റ്റുചെയ്യുന്നപോലെ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ കോണ്ടുപോകുന്ന ചിത്രം കേരളം മറന്നിട്ടില്ലായെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വിധിയുടെ പൂർണരൂപം വന്നശേഷം പ്രതികരിക്കേണ്ടതുണ്ടെങ്കിൽ പ്രതികരിക്കാമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറ‍ഞ്ഞു. ഇത്തരക്കാരുടെ വ്യാഖ്യാനങ്ങൾക്കുമേൽ അഭിപ്രായം പറയാൻ ഇപ്പോൾ സന്നദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.